ന്യൂഡൽഹി : മുൻ ഇന്ത്യൻ ഓപ്പണർ ഡബ്ല്യു വി രാമനെ വനിത ടീമിന്റെ പരിശീലകനായി തെരഞ്ഞെടുത്തു. രമേഷ് പവാറിനെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനെ തുടർന്നാണ് പുതിയ കോച്ചിനെ തെരഞ്ഞെടുത്തത്.
2011 ലെ ലോകകപ്പ് വിജയത്തിന് ചുക്കാൻ പിടിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഗ്യാരി കിർസ്റ്റൻ ഇന്ത്യൻ സ്വിംഗ് ബൗളർ വെങ്കിടേഷ് പ്രസാദ് എന്നിവരാണ് രാമനോടൊപ്പം അവസാന ലിസ്റ്റിൽ ഇടം പിടിച്ചത്.
ആദ്യ സ്ഥാനം ലഭിച്ചത് ഗ്യാരി കിർസ്റ്റന് ആയിരുന്നുവെങ്കിലും റോയൽ ചലഞ്ചേഴ്സുമായുള്ള കരാർ ഒഴിയാൻ അദ്ദേഹത്തിന് താത്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് രാമനെ തെരഞ്ഞെടുത്തത്.
ഇന്ത്യക്ക് വേണ്ടി 11 ടെസ്റ്റ് മത്സരങ്ങളും 27 ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള രാമൻ വിരമിച്ചതിനു ശേഷം തമിഴ് നാടിനേയും ബംഗാളിനേയും രഞ്ജ് മത്സരങ്ങൾക്കായി പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യ അണ്ടർ 19 ടീമിന്റെയും പരിശീലകനായിരുന്നു.
മുതിർന്ന താരം മിതാലി രാജുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രമേഷ് പവാറിന് സ്ഥാനം നഷ്ടമായത്.















