ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന്റെ നിശ്ചയദാർഢ്യവും,കഠിനപരിശ്രമവും വിജയം കണ്ടു.സിയാച്ചിൻ മലനിരകളിൽ കുടുങ്ങിയ ഹെലികോപ്റ്റർ സുരക്ഷിതമായി തിരികെയെത്തിച്ച് ഇന്ത്യൻ സേന പുതുചരിത്രം കുറിച്ചു.
2018 ജനുവരിയിലാണ് ധ്രുവ് ഹെലികോപ്റ്റർ സിയാച്ചിനിലെ ഖാണ്ഡെയിൽ കുടുങ്ങിപ്പോയത്. സമുദ്രനിരപ്പിൽ നിന്നും 18000 അടി ഉയരത്തിലാണ് ഈ പ്രദേശം.
പറക്കലിനിടെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്.എന്നാൽ മഞ്ഞിൽ കുടുങ്ങിയ വിമാനം പിന്നെ തിരികെയെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.കഴിഞ്ഞ ജൂൺ വരെയുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നെങ്കിലും ജൂലൈ മുതൽ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു തുടങ്ങി.
ഇത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലനിരകളിൽ നിന്നും ഹെലികോപ്റ്റർ തിരികെയെത്തിച്ചത് സൈന്യത്തെ സംബന്ധിച്ച് ചരിത്ര നേട്ടമാണ്.മാസങ്ങളായി നീണ്ട ശ്രമങ്ങൾക്കാണ് ഫലമുണ്ടായത്.
തകരാർ സംഭവിച്ച ഉപകരണങ്ങൾക്ക് പകരം പുതിയവ സ്ഥാപിച്ചാണ് ഹെലികോപ്റ്റർ തിരികെയെത്തിച്ചത്.
ലോകത്തിൽ തന്നെ ഏറ്റവും ഉയരത്തിൽ സൈനിക ഹെലികോപ്റ്ററുകൾ പറത്തുന്നത് ഇന്ത്യയിലാണ്.ചീറ്റ,ചേതക് വിമാനങ്ങൾ 23,000 അടിയ്‌ക്ക് മേലാണ് പറക്കുന്നത്.മറ്റൊരു രാജ്യത്തിന്റെ സൈനിക ഹെലികോപ്റ്ററുകളും ഇത്ര ഉയരത്തിൽ പറക്കാറില്ല.