മുംബൈ: പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ അടുത്ത സീസൺ എങ്ങനെ നടത്തുമെന്ന ചോദ്യം ഇതിനോടകം തന്നെ വിവിധ കോണുകളിൽ നിന്ന് ഉയർന്നു കഴിഞ്ഞു. സാധാരണ ഗതിയിൽ ഏപ്രിൽ മെയ് മാസങ്ങളിലാണ് ഐപിഎൽ നടക്കുക. ഈ വർഷം ഇക്കാലയളവിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
2009ലും 2014ലും പൊതുതെരഞ്ഞെടുപ്പ് സമയത്ത് ഐപിഎൽ നടത്തിയിരുന്നു. 2009 ൽ പൂർണ്ണമായും ദക്ഷിണാഫ്രിക്കയിൽ വെച്ചായിരുന്നു ടൂർണമെന്റ് നടത്തിയത്. എന്നാൽ 2014ൽ ഇന്ത്യയിലും യുഎഇയിലുമായാണ് ടൂർണമെന്റ് പൂർത്തിയാക്കിയത്.
ഇത്തവണ ബിസിസിഐയുടെ പരിഗണനയിലുള്ളത് നാല് മാർഗങ്ങളാണ്. പ്രഥമ പരിഗണന ടൂർണമെന്റ് നേരത്തെയാക്കുക എന്നതിനാണ്. മാർച്ച് – ഏപ്രിൽ മാസത്തിൽ ടൂർണമെന്റ് നടത്തുക എന്നത് ബിസിസിഐ പരിഗണിക്കുന്നുണ്ട്.
രണ്ടാമത്തേത് നിലവിലുള്ള ഹോം എവേ ഫോർമാറ്റ് മാറ്റുക എന്നതാണ്. ഇതിന് പകരം മറ്റുള്ള വേദികളിലേക്ക് മത്സരങ്ങൾ മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്. അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് ഷെഡ്യൂളിനനുസരിച്ച് ടൂർണമെന്റ് ഷെഡ്യൂളും ക്രമീകരിക്കേണ്ടി വരും.
പിന്നീടുള്ള രണ്ട് വഴികൾ 2009 ലെ പോലെ ടൂർണമെന്റ് പൂർണ്ണമായും ദക്ഷിണാഫ്രിക്കയിൽ നടത്തുക, 2014ലെ പോലെ ഇന്ത്യയിലും യുഎഇയിലുമായി ടൂർണമെന്റ് നടത്തുക എന്നിവയാണ്.
എന്തായാലും എല്ലാവർഷത്തെയും പോലെയാകില്ല ഇത്തവണ ഐപിഎൽ നടക്കുക എന്നത് വ്യക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ ബിസിസിഐ അന്തിമ തീരുമാനമെടുക്കൂ എന്നാണ് സൂചന.