മെൽബൺ : ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ആസ്ട്രേലിയയെ ഒന്നാമിന്നിംഗ്സിൽ 151 റൺസിന് ഇന്ത്യ ആൾ ഔട്ടാക്കി. ഫോളോ ഓണിന് ആസ്ട്രേലിയയെ നിർബന്ധിക്കാതെ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന നിലയിലാണ്.
ഒന്നാമിന്നിംഗ്സിൽ ഏഴുവിക്കറ്റിന് 443 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യയ്‌ക്ക് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയയ്‌ക്ക് കണിശതയാർന്ന ഇന്ത്യൻ ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 33 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത ബൂമ്ര മദ്ധ്യനിരയും വാലറ്റവും തകർത്തപ്പോൾ 2 വിക്കറ്റുകൾ നേടി രവീന്ദ്ര ജഡേജയും പിന്തുണ നൽകി. ഷമിയും ഇഷാന്ത് ശർമ്മയും ഓരോ വിക്കറ്റു വീതം നേടി.
ആസ്ട്രേലിയൻ നിരയിൽ 22 റൺസ് വീതമെടുത്ത ടിം പെയ്നും ഹാരിസുമാണ് ആസ്ട്രേലിയയുടെ ടോപ് സ്കോറർമാർ. ഒന്നാമിന്നിംഗ്സിൽ 292 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ കൂടുതൽ സ്കോർ അടിച്ചെടുത്ത് രണ്ടാമിന്നിംഗ്സ് ഡിക്ലയർ ചെയ്യാനാണ് ശ്രമിക്കുന്നത്. ഇനി രണ്ടു ദിവസം ശേഷിക്കെ ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ പരമാവധി റൺസ് നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
അതേ സമയം മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ നിലയും പരുങ്ങലിലാണ് .34 റൺസിനിടെ നാലു മുൻനിര ബാറ്റ്സ്മാന്മാർ കൂടാരം കയറി. പാറ്റ് കമ്മിൻസിനാണ് നാലു വിക്കറ്റും.