ന്യൂഡൽഹി : റഫേല്‍ കരാർ സുതാര്യമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ കരാറിൽ ശേഷിച്ച 25 ശതമാനം തുകയും ഫ്രഞ്ച് സർക്കാരിനു കേന്ദ്രസർക്കാർ കൈമാറി.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ആദ്യത്തെ വിമാനം 2019 സെപ്തംബറില്‍ ഇന്ത്യയ്‌ക്ക് കൈമാറുമെന്നും, സമാന്തരമായി തന്നെ നിരവധി പരീക്ഷണ പറക്കലുകള്‍ നടത്തി വിമാനത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
36 വിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങുക.58,000 കോടി രൂപയ്‌ക്കാണ് വിമാനങ്ങൾ വാങ്ങുന്നത്.പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങൾ ഉയർത്തുന്ന ഭീഷണിയെ മറികടക്കാൻ കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങൾ സേനയിൽ നിന്നും മാറ്റണമെന്ന വ്യോമസേനയുടെ ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണ് ഇന്ത്യ റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്.ഫ്രാൻസിലെ ദസോ എന്ന കമ്പനിയിൽ നിന്നാണ് ഇന്ത്യ ഈ യുദ്ധവിമാനങ്ങൾ വാങ്ങുന്നത്.
മണിക്കൂറിൽ 1912 കിലോമീറ്റർ വേഗമുള്ള റഫേൽ യുദ്ധവിമാനത്തിന്റെ നീളം 15.27 മീറ്ററാണ്.ഒറ്റപറക്കലിൽ 3700 കിലോമീറ്റർ വരെ പറക്കാൻ ശേഷിയുള്ള റഫേലിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.എയർ ടു എയർ,എയർ ടു ഗ്രൗണ്ട്,എയർ ടു സർഫെഴ്സ് എന്നീ ത്രിതല ഗുണങ്ങൾ ഉള്ളതാണ് റഫേൽ.ലിബിയയിലും,സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫേൽ വിമാനങ്ങളാണ്.
അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളും റഫേലിലുണ്ട്.