ന്യൂഡൽഹി : 2015 – 2018 കാലയളവിൽ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രം അംഗീകാരം നൽകിയത് 111 പ്രതിരോധ പദ്ധതികൾക്ക്.ആകെ 1.78 ലക്ഷം കോടി രൂപയുടെ പദ്ധതികളാണിവ. പ്രതിരോധ രംഗത്ത് ലോകരാജ്യങ്ങളോട് കിടപിടിക്കും വിധത്തിൽ വളർന്ന ഇന്ത്യ പ്രതിരോധ സാമഗ്രികൾ ഇന്ത്യയിൽ നിർമ്മിക്കുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ സ്വയം പര്യാപ്തത കൂടി കൈവരിയ്‌ക്കും.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന തേജസ് യുദ്ധവിമാനത്തിന്റെ നിർമാണം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ പുരോഗമിക്കുകയാണെന്നു പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ പറഞ്ഞു. വ്യോമസേന ആവശ്യപ്പെട്ട 16 തേജസ് വിമാനങ്ങളിൽ 10 എണ്ണം ലഭ്യമാക്കി. ബാക്കി ആറെണ്ണം മാർച്ചിൽ തയാറാകും.
മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യ നിർമ്മിച്ച ആദ്യ മാൻ പോർട്ടബിൾ ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വിജയകരമായി നടത്തിയിരുന്നു.പരീക്ഷണം വിജയമായതോടെ വൻ കുതിച്ചു ചാട്ടമാണ് ഈ വിഭാഗത്തിൽ രാജ്യം കൈവരിച്ചത്.