ശ്രീനഗർ : സീനത്തുൾ ഇസ്ലാമിന്റെ വധത്തോടെ ഇന്ത്യൻ സൈന്യത്തിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഇനി ശേഷിക്കുന്നത് രണ്ടു പേർ മാത്രം. ഇന്ത്യൻ അൽ ഖ്വായ്ദയുടെ തലവൻ സക്കീർ മൂസയും ഹിസ്ബുൾ കൊടും ഭീകരൻ റിയാസ് നായ്കുവുമാണ് ഇനി ലിസ്റ്റിൽ ബാക്കിയുള്ളത്.
ഭീകരരിലെ ബോംബ് വിദഗ്‌ദ്ധനാണ് വധിക്കപ്പെട്ട സീനത്ത് ഉൾ ഇസ്ലാം. നേരത്തെ കൊല്ലപ്പെട്ട ഭീകരരുടെ ശവ സംസ്കാര സമയത്ത് ഗൺ സല്യൂട്ട് നൽകാൻ സീനത്ത് ഉൾ ഇസ്ലാം ഭീകരർക്കൊപ്പം എത്തുന്നത് പതിവായിരുന്നു. സൈന്യത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള ഈ നീക്കം കശ്മീരിലെ വിഘടനവാദികൾ ആഘോഷിക്കുകയും ചെയ്തു.
സൈന്യത്തിന്റെ ഭീകര വിരുദ്ധ നീക്കങ്ങളിൽ നിന്ന് ഇയാൾ പലപ്പോഴും അദ്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്.2018 ഏപ്രിലിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ കൂടെയുണ്ടായിരുന്ന ഏഴു പേർ കൊല്ലപ്പെട്ടിട്ടും ഇയാൾ രക്ഷപ്പെട്ടിരുന്നു. പിന്നീട് സെപ്റ്റംബറിലും ഇയാൾ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടു.
കട്പോരയിൽ സീനത്തുൾ ഇസ്ലാം ഉണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്ന് സൈന്യം തിരച്ചിൽ ആരംഭിച്ചു. ഇക്കുറി സീനത്തിന് രക്ഷപ്പെടാനായില്ല. സീനത്തുൾ ഇസ്ലാമും സഹായി ഷക്കീൽ അഹമ്മദ് ദറും സൈന്യത്തിനെതിരെ വെടിയുതിർത്തെങ്കിലും രക്ഷപ്പെടാനായില്ല.
ഏറ്റുമുട്ടൽ നടക്കുന്നതിനിടെ സൈന്യം സീനത്തുളിന്റെ പിതാവിനെ സമീപിച്ച് മകനോട് കീഴടങ്ങാൻ ആവശ്യപ്പെടണമെന്ന് അഭ്യർത്ഥിച്ചെങ്കിലും പിതാവ് വഴങ്ങിയില്ല. മാത്രമല്ല മകൻ അഭിമാനമാണെന്ന് ഇയാൾ ശവസംസ്കാര ചടങ്ങിനിടെ പ്രസംഗിക്കുകയും ചെയ്തു.
ഇന്ത്യൻ അൽ ഖ്വായ്ദയുടെ തലവൻ സക്കീർ മൂസയും ഹിസ്ബുൾ കൊടും ഭീകരൻ റിയാസ് നായ്കുവുമാണ് ഇനി സൈന്യത്തിന്റെ ഹിറ്റ് ലിസ്റ്റിലുള്ള മോസ്റ്റ് വാണ്ടഡ് ഭീകരർ .