ന്യൂഡൽഹി : തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ലഘു യുദ്ധ ഹെലികോപ്റ്ററിൽ നിന്നുള്ള മിസൈൽ പരീക്ഷണം വിജയം.എയർ ടു എയർ മിസൈലാണ് പരീക്ഷിച്ചത്.ഇതോടെ ഇന്ത്യൻ സൈന്യത്തിന്റെ ആദ്യ മിസൈൽ വാഹക ഹെലികോപ്റ്റർ എന്ന നേട്ടവും എൽ സി എച്ച് സ്വന്തമാക്കി.ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം നടന്നത്.
റോക്കറ്റുകളും,തോക്കുകളും ഉൾപ്പെടെ മറ്റ് ആയുധങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നേരത്തെ വിജയകരമായി പൂർത്തീകരിച്ചിരുന്നു.മിസൈൽ വിക്ഷേപണവും ലക്ഷ്യം കൈവരിച്ചതോടെ ഹെലികോപ്റ്റർ എല്ലാ തരത്തിലുള്ള തിരിച്ചടിയ്‌ക്കും തയ്യാറായതായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് അറിയിച്ചു.
20 എം എം ടോററ്റ് തോക്കുകളും,70 എം എം റോക്കറ്റുകളുമാണ് ഹെല്ലികോപ്റ്ററിലെ മറ്റ് ആയുധങ്ങൾ.ഇരട്ട എഞ്ചിനിൽ പ്രവർത്തിക്കുന്ന ഹെലികോപ്റ്ററിനു 700 കിലോ ആയുധങ്ങൾ വഹിക്കാൻ സാധിക്കും.15.8 മീറ്ററാണ് ആകെ നീളം.ആയുധങ്ങൾ ഉൾപ്പെടെ 5,800 കിലോ ഭാരം വഹിച്ച് പറക്കാൻ സാധിക്കും.മണിക്കൂറിൽ പരമാവധി 330 കിലോമീറ്റർ വേഗത്തിലും,ആയുധങ്ങൾ വഹിച്ച് 550 കിലോമീറ്റർ ദൂരം വരെയും പറക്കാൻ സാധിക്കും.
കരസേനയുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് ഹെലികോപ്റ്റർ രൂപ കൽപ്പന ചെയ്തിരിക്കുന്നത്.പ്രത്യേകം തയ്യാറാക്കിയ ഹെൽമറ്റാണ് എൽ സി എച്ചിലെ പൈലറ്റിനായി ഉപയോഗിക്കുന്നത്.ഇത് ഉപയോഗിച്ച് ആകാശത്തോ,കരയിലോ ഉള്ള ഏത് ലക്ഷ്യത്തെയും കണ്ടെത്താനും,അക്രമിക്കാനും പൈലറ്റിനു സാധിക്കും.
ലക്ഷ്യത്തിനു നേരെ ഹെലികോപ്റ്റർ തിരിക്കാതെ തന്നെ അതിനെ അക്രമിക്കാൻ പൈലറ്റിനെ സഹായിക്കുന്ന ഇൻഫ്രാ റെഡ് സൈറ്റിംഗ് സംവിധാനത്തിലാണ് ഹെൽമറ്റ് പ്രവർത്തിക്കുക.