ചില പരീക്ഷണങ്ങൾ അങ്ങനെയാണ് ലോകത്തെ പോലും അത്ഭുതത്തിന്റെ തുമ്പിൽ നിർത്തും.ലോകം ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ദൗത്യങ്ങളാണ് ഇന്ത്യയുടെ ബഹിരാകാശ ഏജൻസി ഐഎസ്‍ആർഒ നടത്താൻ പോകുന്നത്. മുൻനിര ബഹിരാകാശ ഏജൻസികൾ പോലും കോടികൾ മുടക്കി പരീക്ഷിച്ച് ഏറെ പരാജയപ്പെട്ട പദ്ധതി,വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന, അതും രണ്ടു ഘട്ടമായി തിരിച്ചിറക്കാവുന്ന റോക്കറ്റ് പരീക്ഷണം . കുറഞ്ഞ ചിലവിൽ.
ഇത് ആദ്യമായാണ് ഇന്ത്യ ഇത്തരമൊരു പരീക്ഷണത്തിനു തയ്യാറെടുക്കുന്നത്.പുതിയ ടെക്‌നോളജി ജൂണിലും ജൂലൈയിലുമായി പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ഐഎസ്ആര്‍ഒ.ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു പരീക്ഷണങ്ങൾക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുക.
ശതകോടിശ്വരനായ ഇലോൺ മസ്ക്കിന്റെ കമ്പനിയായ സ്പെയ്സ് എക്സ് ഏറെക്കാലത്തെ ശ്രമഫലത്തിനൊടുവിൽ വളരെ പണം ചിലവഴിച്ചാണ് വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകളിലെ പരീക്ഷണം വിജയിപ്പിച്ചത്.റോക്കറ്റ് വീണ്ടെടുക്കാന്‍ ആദ്യതവണ സ്‌പെയ്‌സ്എക്‌സിന്റെ മാതൃക പിന്തുടരുകയായിരിക്കും ഐഎസ്ആര്‍ഒ .
ലക്ഷ്യം പൂർത്തിയാക്കി തിരിച്ചുവരുന്ന റോക്കറ്റിനെ കടലില്‍ പിടിപ്പിച്ച പാഡിലേക്ക് വീഴ്‌ത്തും. രണ്ടാമത്തെ തവണ റോക്കറ്റ് വീണ്ടെടുക്കാന്‍ അവര്‍ തങ്ങളുടെ ആര്‍എല്‍വി വരും മാസങ്ങളില്‍ നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഐഎസ്ആര്‍ഒ എൻജിനീയര്‍മാര്‍ ആര്‍എല്‍വിയെ കംപ്യൂട്ടറിലൂടെ നിയന്ത്രിച്ച്, പ്രത്യേകമായി തയാര്‍ ചെയത എയര്‍സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്യിച്ച് വീണ്ടും ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.ഇതിനായി സ്‌പെയ്‌സ് ഷട്ടിലിനുള്ളതു പോലെയുള്ള, ചിറകുള്ള ഒരു ചട്ടക്കൂട് നിര്‍മിക്കുന്നുണ്ട്. ഈ ഷട്ടില്‍ റോക്കറ്റിന്റെ രണ്ടാംഘട്ടത്തില്‍ പിടിപ്പിക്കും.
റോക്കറ്റിന്റെ മുകള്‍ഭാഗത്തു പിടിപ്പിച്ചിട്ടുള്ള ഉപഗ്രഹത്തെയോ സ്‌പെയ്‌സ്‌ക്രാഫ്റ്റിനെയോ അതിന്റെ ഭ്രമണപഥത്തിലേക്കു വിടുകയാവും ചെയ്യുക.വിട്ടുകഴിഞ്ഞാല്‍ ഷട്ടില്‍ ഭൂമിയിലേക്ക് ഒരു വിമാനത്തെപ്പോലെ ഒഴുകിയിറങ്ങി പ്രത്യേകമായി സജ്ജമാക്കിയ എയർസ്ട്രിപ്പിൽ ലാൻഡ് ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
വരും മാസങ്ങളില്‍ നടത്താനിരിക്കുന്ന ടെസ്റ്റില്‍ ഐഎസ്ആര്‍ഒ ഒരു ഹെലികോപ്റ്ററിന്റെ സഹായത്തോടെ ചിറകു പിടിപ്പിച്ച ആര്‍എല്‍വിയെ ആകാശത്ത് ഒരു നിശ്ചിത പൊക്കം വരെ ഉയര്‍ത്തിയശേഷം താഴേക്കു വിടും.ആ ഘട്ടത്തില്‍ ഈ ദൗത്യത്തിനു തിരഞ്ഞെടുത്തിരിക്കുന്ന എൻജിനീയര്‍മാര്‍ ആര്‍എല്‍വിയെ കംപ്യൂട്ടറിന്റെ സഹായത്തോടെ എയര്‍സ്ട്രിപ്പിലേക്ക് ലാന്‍ഡു ചെയ്യിക്കാന്‍ ശ്രമിക്കും.
ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആർഒ വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കുക കൂടി ചെയ്താൽ ലോകം തന്നെ ഇന്ത്യയ്‌ക്ക് കീഴിലാകും.നിലവിൽ ബഹിരാകാശ രംഗത്ത് സമാനതകളില്ലാത്ത നേട്ടം കൈവരിക്കുകയാണ് ഇന്ത്യ.ഇതുവരെയുള്ള കണക്കുകൾ പ്രകാരം 28 രാജ്യങ്ങളിൽ നിന്നുള്ള 269 ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്.ഇതിൽ 166 എണ്ണം യു എസിന്റേതാണ്.
ഇന്ന് ലോകശക്തികളെ പോലും അത്ഭുതപ്പെടുത്തും വിധമാണ് ഇന്ത്യയുടെ സാങ്കേതികരംഗത്തെ വളർച്ച.ഇന്ത്യയുടെ സ്വന്തം പിഎസ് എൽ വി യുടെ വിക്ഷേപണതീയതിക്കായി കാത്ത് നിൽക്കുകയാണ് ലോകരാജ്യങ്ങൾ.അവരുടെ ഉപഗ്രഹങ്ങളുമായി പിഎസ്എൽവി കുതിച്ചുപൊങ്ങുന്നത് കാണാൻ.അതിനു പിന്നാലെയാണ് വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കാനുള്ള ദൗത്യവുമായി ഐ എസ് ആർ ഒ മുന്നോട്ട് പോകുന്നത്.















