കൊച്ചി : ടിപി വധക്കേസിലെ പ്രതിയായ സിപിഎം നേതാവ് പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്കുന്നതില് സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. രോഗിയാണെങ്കില്‍ ചികിത്സയാണ് നല്‍കേണ്ടത്, പരോളല്ലെന്ന് കോടതി വിമര്‍ശിച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്കാന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതിയായ സിപിഎം നേതാവ് കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യയായ കെ.കെ രമ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാരിനെതിരെ ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം.
അടിയന്തിര ഘട്ടത്തിലാണ് കുഞ്ഞനന്തന് പരോള്‍ നല്‍കുന്നതെന്നും, കുഞ്ഞനന്തന് അസുഖമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ രോഗിയാണെങ്കില്‍ ചികിത്സ നല്‍കുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. തടവുകാരന് അസുഖമുണ്ടങ്കില്‍ ചികിത്സ നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അല്ലാതെ തുടര്‍ച്ചയായി പരോള്‍ അനുവദിക്കുകയല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം.
പരോള്‍ നേടി കുഞ്ഞനന്തന് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്ന് കെ.കെ രമ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒന്നര വര്‍ഷത്തിനുള്ളില്‍ 15 തവണയായി 113 ദിവസം പ്രതിയ്ക്ക് ജാമ്യം അനുവദിച്ചുവെന്നും രമ അറിയിച്ചു. വിഷയത്തില്‍ കുഞ്ഞനന്തനും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. കേസിലെ 11ാം പ്രതിയാണ് സിപിഎം നേതാവായ പി.കെ കുഞ്ഞനന്തന്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ടിപി ക്കേസിലെ പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നുവെന്ന വിവരം പുറത്തു വന്നിരുന്നു.
2014 ജനുവരിയിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ കുഞ്ഞനന്തന്റെ പരോൾ ദിവസങ്ങൾ മാത്രം കഴിഞ്ഞ ഒക്ടോബർ വരെ 384 ആയി.നിരവധി തടവുകാരുടെ പരോൾ അപേക്ഷകൾ മറികടന്നാണ് കുഞ്ഞനന്തന് ഇത്രയും ദിവസം പരോൾ നൽകിയത്.