കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം ഷെഡ്യൂളിന് ഇന്ന് തുടക്കമാകും. ചിര വൈരികളായ കേരള ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലാണ് ആദ്യ മത്സരം. സീസണിൽ ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് രണ്ടാം ജയം തേടിയാണ് ഇന്നിറങ്ങുന്നത്. പുതിയ കോച്ചിന്റെ കീഴിലാകും ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
സ്വന്തം നാട്ടിൽ ആറു കളികൾ കളിച്ചിട്ടും ഒരെണ്ണം പോലും ജയിക്കാൻ ബ്ലാസ്റ്റേഴ്സിന് ആയിട്ടില്ല. ഒപ്പം തന്നെ കൊൽക്കത്തയിൽ വച്ച് നടന്ന ആദ്യ മത്സരത്തിൽ നേടിയ വിജയത്തിന് ശേഷം മറ്റൊന്ന് നേടാനും ബ്ലാസ്റ്റേഴ്സിന് ആയില്ല. തുടർച്ചയായ പരാജയങ്ങൾക്കു ശേഷം ആദ്യ സീസണിൽ ടീമിനെ ഫൈനലിലേക്ക് നയിച്ച അഞ്ചാം സീസണിലെയും കേരളാ ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ആയിരുന്ന ഡേവിഡ് ജെയിംസ് രാജി വച്ചിരുന്നു. ശേഷം മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച് ആയ നെലോ വിൻഗാഡ ഈ സീസൺ അവസാനം വരെയുള്ള കോച്ച് ആയി സ്ഥാനമേറ്റിരുന്നു.
പിൻനിരയുടെ നട്ടെല്ലായാണ് ജിങ്കനെ ഡേവിഡ് പരിഗണിച്ചിരുന്നത്. അത് തന്നെയാകും മുന്നോട്ടുള്ള കളികളിൽ നെലോയും പിന്തുടരാൻ സാധ്യത. എഎഫ്സി ഏഷ്യൻ കപ്പിൽ വച്ച് പരിക്കേൽക്കുകയും തുടർന്ന് അന്താരാഷ്‌ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുകയും ചെയ്ത അനസ് പരിക്കുകളിൽ നിന്ന് മോചിതനായതിനാൽ നാളെ തിരികെ കളിക്കളത്തിലിറങ്ങും. എടികെയുടെ പ്രതിരോധനിരയെ കീറിമുറിക്കാൻ സ്ലാവിസായും പോപ്ലാറ്റ്‌നിക്കും പൂർവാധികം ശക്തിയോടെ ടീമിലുണ്ടാകും.
തുടർച്ചയായ പരാജയങ്ങളെ തുടർന്ന് അത്യന്തം നിരാശരായിരിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ കരുത്തുറ്റ ആരാധകവൃന്ദമായ മഞ്ഞപ്പടയെ തൃപ്തിപ്പെടുത്താൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പൊരുതി കളിക്കുമെന്ന് ഉറപ്പാണ്.
ഇന്ന് വൈകുന്നേരം 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.















