സുനിൽ ഛേത്രി, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം. പ്രായം വെറും അക്കങ്ങൾ മാത്രമാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന താരം. ഏറ്റവുമൊടുവിൽ തായ്‌ലണ്ടിനെതിരായ മത്സരത്തിൽ ഇരട്ടഗോളുകൾ നേടി സുനിൽ പിന്നിലാക്കിയത് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ ആയിരുന്നു. ഗോൾ മെഷീൻ എന്ന വിളിപ്പേര് അക്ഷരാർത്ഥത്തിൽ ശരി വച്ച് ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി ഛേത്രി മാറി.
2015 ൽ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് ആയി സ്ഥാനമേൽക്കുമ്പോൾ നൂറ്റിഎഴുപത്തിമൂന്നാം സ്ഥാനത്തു നിന്ന ഇന്ത്യയെ തൊണ്ണൂറ്റിയേഴാം സ്ഥാനത്തെത്തിച്ചതിൽ ഛേത്രിയുടെ പങ്ക് എടുത്തു പറയേണ്ടതാണ്.
1984 ഓഗസ്റ്റ് മൂന്നിന് സെക്കന്ദരാബാദിൽ ജനനം. 2002 ൽ മോഹൻ ബഗാൻ ക്ലബ്ബിലൂടെ അരങ്ങേറ്റം കുറിച്ചു. 2007, 2009, 2012 വർഷങ്ങളിൽ നെഹ്‌റു കപ്പ് ഫുട്‌ബോളിലും 2011 -ലെ സാഫ് ചാമ്പ്യൻഷിപ്പിലും ഇന്ത്യക്ക് വേണ്ടി കളിച്ചു. 2007 ലും, 2011 ലും 2013 ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ പ്ലെയർ ഓഫ് ദി ഇയർ അവാർഡിന് അർഹനായി. 2008 -ലെ എഎഫ്‌സി ചലഞ്ച് കപ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരൻ കൂടിയായിരുന്നു സുനിൽ ഛേത്രി.
ഇന്ത്യൻ ദേശീയ ഫുട്ബോൾ മാമാങ്കമായ ഐഎസ്എല്ലിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി. ഐഎസ്എല്ലിന്റെ നാലാം സീസണിൽ മാത്രം പതിനാലു ഗോളുകളാണ് ഛേത്രി നേടിയത്. നിലവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ബെംഗളൂരു എഫ്‌സിയുടെ ക്യാപ്റ്റനും കൂടിയാണ് ഛേത്രി.
സുനിൽ ഛേത്രിയുടെ കുടുംബ പശ്ചാത്തലവും ഫുട്ബോളുമായി ബദ്ധപ്പെട്ടതാണ്. അച്ഛൻ ആർമിയിലും സഹോദരികൾ നേപ്പാൾ വനിതാ ടീമിലും കളിച്ചിട്ടുണ്ട്. മോഹൻ ബഗാനിൽ തന്റെ കോച്ച് ആയിരുന്ന സുബ്രത ഭട്ടചാരിയുടെ മകളായ സോനം ആണ് സുനിലിന്റെ ഭാര്യ.