ശിവഗിരി: ശിവഗിരിയിലെ സന്യാസിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ഷനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. മന്ത്രിയുടെ വിമര്‍ശനത്തിന്
കൃത്യമായി മറുപടി കൊടുത്ത് സന്യാസിമാര്‍. ശിവഗിരിയിലെ ശ്രീനാരായണഗുരു തീര്‍ത്ഥാടന ടൂറിസം സര്‍ക്ക്യൂട്ട് നിര്മ്മാണോദ്ഘാടനവേദിയാണ് മന്ത്രിയും സന്യാസിമാരും തമ്മിലുളള വാക്പോരിന് വേദിയായത്.
അധ്യക്ഷ പ്രസംഗത്തില്‍ ശിവഗിരിമഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് സംസാരിച്ചതാണ് വിവാദങ്ങള്‍ക്ക് തിരിതെളിച്ചത്. അനേകം സര്‍ക്കാര്‍ ഭരണങ്ങള്‍ മാറിമറിഞ്ഞിട്ടും ഇപ്പോഴാണ് ശിവഗിരിമഠം നവീകരണ പാതയിലായതെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്നാണ് സന്യാസിമാര്‍ക്കെതിരെ മന്ത്രി രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ബൈപ്പാസ് ചെയ്യുകയായിരുന്നെന്നും ശിവഗിരിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാന്‍ സന്യാസിമാര്‍ വല്ലാതെ വിഷമിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു.
എന്നാല്‍, മന്ത്രിക്ക് മറുപടിയുമായി ധര്‍മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ വേദിയിലെത്തി. ഗൂഢനീക്കങ്ങളൊന്നും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അതല്ല തങ്ങളുടെ ശൈലിയെന്നും അദ്ദേഹം പ്രതികരിച്ചു. പദ്ധതിയുടെ നിര്‍വഹണം ഐ.ടി.ഡി.സി ഏറ്റെടുക്കണമെന്ന് മഠത്തിന് താത്പര്യമുണ്ടായിരുന്നു. അത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്ര സര്‍ക്കാരിനോടും പക്ഷപാതമൊന്നുമില്ലെന്നുംസ്വാമി പറഞ്ഞു. മന്ത്രിക്ക് പിന്നാലെ എ.സമ്പത്ത് എംപിയും സന്യാസിമാരെ പരോക്ഷമായി വിമര്‍ശിച്ചു.
അതേസമയം, പദ്ധതി സുതാര്യമാക്കാനാണ് ഐ.ടി.ഡി.സി യെ ഏല്‍പ്പിച്ചതെന്നും സംസ്ഥാനവുമായി സഹകരിച്ച് നീങ്ങാനാണ് താത്പര്യപ്പെടുന്നതെന്നും ഉദ്ഘാടനപ്രസംഗത്തില്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഉദ്ഘാടനത്തിന് നിലവിളക്കിലെ എല്ലാ തിരികളും തെളിച്ചത് കേന്ദ്ര മന്ത്രിയാണ്.