ന്യൂഡൽഹി: ഇന്ത്യയിലെ പൗരൻമാരുടെ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന പരാതിയിൽ ട്വിറ്ററിന് കർശന നിർദ്ദേശവുമായി പാർലമെന്ററി സമിതി. ഈ മാസം 25 ന് മുൻപായി ട്വിറ്റർ സിഇഒ സമിതിക്ക് മുൻപെ ഹാജരായി വിശദീകരണം നൽകണമെന്നാണ് സമിതിയുടെ നിർദ്ദേശം. സമിതി അദ്ധ്യക്ഷനായ അനുരാഗ് ഠാക്കൂർ എംപിയാണ് ഇക്കാര്യം അറിയിച്ചത്.
സമിതിയുടെ യോഗത്തിൽ പങ്കെടുക്കാൻ ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രതിനിധികൾ പാർലമെന്റിലെത്തിയെങ്കിലും ഇവരെ കാണാൻ സമിതി കൂട്ടാക്കിയില്ല. തലപ്പത്തുള്ളവർ നേരിട്ട് ഹാജരാകാതെ ഒരു ജീവനക്കാരനെയും കാണേണ്ടെന്നായിരുന്നു സമിതിയുടെ തീരുമാനം.
ട്വിറ്റർ സിഇഒ ഫെബ്രുവരി 7 ന് സമിതിക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഹാജരാകാനാവില്ലെന്ന് ട്വിറ്റർ അറിയിക്കുകയായിരുന്നു. തുടർന്ന് ട്വിറ്റർ സിഇഒയുടെ സമയം കണക്കിലെടുത്ത് 11-ാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ ഹാജരാവാനാവില്ലെന്നായിരുന്നു ട്വിറ്ററിന്റെ മറുപടി.