ആയുധങ്ങൾ വാങ്ങാൻ നീണ്ടുനിൽക്കുന്ന ചർച്ചകളും മെല്ലെപ്പോക്കും കൊണ്ട് വിഷമ സ്ഥിതിയിലായിരുന്ന ഇന്ത്യൻ സൈന്യത്തിന് പുത്തനുണർവ്വ് നൽകി മോദി സർക്കാർ . അസാൾട്ട് റൈഫിളുകൾക്കും അത്യാധുനിക ആയുധങ്ങൾക്കുമുള്ള ഇന്ത്യൻ സൈന്യത്തിന്റെ കാത്തിരിപ്പിന് ഒടുവിൽ അവസാനമാകുന്നു. സെപ്റ്റംബറോടെ ആദ്യ റഫേൽ വിമാനവും വ്യോമസേനയ്‌ക്ക് ലഭ്യമാകുന്നതോടെ പോർ വിമാനങ്ങളുടെ അപര്യാപ്തതയ്‌ക്കും താത്കാലിക ആശ്വാസം ലഭിക്കും.
അസാൾട്ട് റൈഫിളിന്റെ അപര്യാപ്തത മൂലം വിഷമ സന്ധിയിലായ സൈന്യത്തിനു വേണ്ടി 72,400 റൈഫിളുകൾ വാങ്ങാൻ അമേരിക്കയുമായി ഇന്ത്യ ധാരണയിലെത്തി. അത്യാധുനികമായ സിഗ് സോർ റൈഫിളുകൾ വാങ്ങാനാണ് ഇന്ത്യ കരാർ ഒപ്പിട്ടത്. 7.62 എം.എം റൈഫിളുകളാണ് വാങ്ങുന്നത്. നിലവിലുള്ള ഇൻസാസ് റൈഫിളുകൾ മാറ്റി കൂടുതൽ ആധുനികമായ റൈഫിളുകൾ വാങ്ങണമെന്ന് സൈന്യം ആവശ്യപ്പെട്ടിരുന്നു.
(സിഗ് സോർ റൈഫിൾ )
2017 ഒക്ടോബറിലാണ് റൈഫിളുകൾ വാങ്ങുന്നതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചത് . റൈഫിളുകൾ അത്യാവശ്യമായതിനാൽ അതിവേഗ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാങ്ങാൻ തീരുമാനിച്ചത്. ഇന്ത്യൻ റൈഫിൾ ഫാക്ടറിയിൽ ഉത്പാദിപ്പിച്ച റൈഫിളുകൾ സൈന്യം നടത്തിയ പരീക്ഷണത്തിൽ പരാജയപ്പെട്ടതോടെയാണ് അന്തർദ്ദേശീയമായി വാങ്ങാൻ തീരുമാനിച്ചത്. ഇതിൽ 66,400 എണ്ണം കരസേനയ്‌ക്കും 4000 വ്യോമസേനയ്‌ക്കും 2000 നാവികസേനയ്‌ക്കും നൽകും. ഇന്തോ-ചൈന അതിർത്തിയിലെ സൈനികരായിരിക്കും ഈ റൈഫിളുകൾ കൂടുതൽ ഉപയോഗിക്കുക.
ശത്രുതാവളങ്ങളിൽ പറന്നിറങ്ങി നാശം വിതയ്‌ക്കാൻ ശേഷിയുള്ള ഹാരോപ് ഡ്രോണുകൾ വാങ്ങാനുള്ള തീരുമാനത്തിനും പ്രതിരോധമന്ത്രാലയം അനുവാദം നൽകിയിട്ടുണ്ട് . 54 ഡ്രോണുകളാണ് വാങ്ങുന്നത്. ഇസ്രയേൽ നിർമ്മിത ഡ്രോണുകളാണിവ. ശത്രുകേന്ദ്രങ്ങളിൽ നിരീക്ഷണം നടത്താൻ മാത്രമല്ല തകർക്കാനും ശേഷിയുള്ളവയാണ് ഹാരോപ് ഡ്രോണുകൾ. ഇലക്ട്രോ ഒപ്റ്റിക്കൽ സെൻസറോടു കൂടിയ ഈ ഡ്രോണുകൾ ശത്രുകേന്ദ്രങ്ങൾക്ക് മുകളിൽ പറന്ന് സ്ഫോടനം നടത്താൻ ശേഷിയുള്ളവയാണ്.
( ഹാരോപ് ഡ്രോൺ )
സൈനികാവശ്യങ്ങൾക്കായി 111 ഹെലികോപ്ടറുകൾ വാങ്ങാനും ഇന്ത്യ ഇന്ന് താത്പര്യം പരസ്യപ്പെടുത്തിയിട്ടുണ്ട്. 3 ബില്യൺ ഡോളർ ഏകദേശം അടങ്കൽ തുക കണക്കാക്കുന്ന കരാറിനാണ് പരസ്യം ചെയ്തിരിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ കാലപ്പഴക്കം ചെന്ന സോവിയറ്റ് ഹെലികോപ്ടറുകൾക്ക് പകരമായാണ് പുതിയ ഹെലികോപ്ടറുകൾ വാങ്ങുന്നത്. കമ്പനികൾ സമീപിച്ചതിനു ശേഷം പ്രൊപ്പോസൽ ക്ഷണിയ്‌ക്കും . തുടർന്നാണ് ടെണ്ടർ വിളിക്കുക. വിദേശ കമ്പനികളുമായി ചേർന്ന് മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഹെലികോപ്ടർ നിർമ്മിക്കാനാണ് കരാർ നൽകുക. എയർബസ് , ലോക്ക്‌ഹീഡ് മാർട്ടിൻ , ബെൽ തുടങ്ങിയ കമ്പനികൾ താത്പര്യം പ്രകടിപ്പിക്കുമെന്നാണ് നിഗമനം.
( ലോക്ക് ഹീഡ് മാർട്ടിൻ ബ്ലാക്ക് ഹാവ്ക്ക് )
ഫ്രാൻസുമായി സർക്കാർ തലത്തിൽ ഒപ്പിട്ട കരാറിലൂടെ ആദ്യ റഫേൽ വിമാനം ഈ സെപ്റ്റംബറോടെ വ്യോമസേനയ്‌ക്ക് കൈമാറും . ഇതോടെ ആധുനിക പോർ വിമാനങ്ങൾക്കുള്ള ഇന്ത്യൻ വ്യോമസേനയുടെ ആവശ്യത്തിനും താത്കാലിക പരിഹാരമാവുകയാണ് . 36 റഫേൽ വിമാനങ്ങൾ റെഡി ടു ഫ്ളൈ അവസ്ഥയിലാണ് വ്യോമസേനയ്‌ക്ക് കൈമാറുന്നത്. തുടർന്ന് കൂടുതൽ വിമാനങ്ങൾക്കുള്ള താത്പര്യവും ഉടൻ തന്നെ സർക്കാർ പരസ്യപ്പെടുത്തുമെന്നാണ് സൂചന.
( റഫേൽ )
വ്യോമസേനയ്‌ക്ക് കരുത്തു നൽകാനായി ഇന്ത്യ യുഎസിൽ നിന്ന് വാങ്ങിയ സി.എച്ച് 47 എഫ് ചിനൂക്ക് ഹെലികോപ്ടറുകളിലെ ആദ്യ നാലെണ്ണം ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. 22 അപ്പാച്ചെ ഹെലികോപ്ടറുകളും 15 ചിനൂക്ക് ഹെലികോപ്ടറുകളും അമേരിക്കയിൽ നിന്ന് വാങ്ങാനുള്ള കരാറിൽ 2015 സെപ്ടംബറിലായിരുന്നു ഇന്ത്യ ഒപ്പിട്ടത്. ഇതിൽ ആദ്യ ബാച്ച് ചിനൂക്ക് ഹെലികോപ്ടറുകളാണ് കഴിഞ്ഞ ദിവസം മുന്ദ്ര തുറമുഖത്തെത്തിയത്.
(ചിനൂക്ക് )
12 ടൺ ഭാരമുള്ള യുദ്ധസാമഗ്രികളുമായി പറക്കാൻ ഇവയ്‌ക്കാകും. യുദ്ധമുഖത്ത് സൈനികരേയും ടാങ്കുകളേയും മറ്റ് ആയുധങ്ങളേയും എളുപ്പത്തിൽ വിന്യസിക്കാൻ ഇവയ്‌ക്കാകും. സിയാച്ചിനടക്കമുള്ള ഉയരമുള്ള ദുർഘടമായ പ്രദേശങ്ങളിൽ ചരക്കെത്തിക്കാനും ഇവയ്‌ക്ക് കഴിയും.
കേന്ദ്രബജറ്റിൽ പ്രതിരോധ മേഖലയ്‌ക്ക് നീക്കിവച്ച തുക ആദ്യമായി മൂന്നു ലക്ഷം കോടി കവിഞ്ഞു. ഇത് പഴഞ്ചൻ ആയുധങ്ങളും ആധുനിക യുദ്ധ വിമാനങ്ങളുടേയും മറ്റ് ആയുധങ്ങളുടേയും അപര്യാപ്തതയുള്ള ഇന്ത്യൻ സൈന്യത്തിന്റെ ആധുനികീകരണത്തിന് കൂടുതൽ കരുത്തു നൽകുമെന്നാണ് പ്രതിരോധ വിദഗ്‌ദ്ധരുടെ നിരീക്ഷണം.