ടെഹ്റാൻ : ഇറാനിൽ അപ്രതീക്ഷിത സന്ദർശനം നടത്തി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.ബൾഗേറിയ,മൊറോക്കോ,സ്പെയിൻ എന്നിവ സന്ദർശിക്കാനുള്ള തീരുമാനത്തിൽ മാറ്റം വരുത്തിയായിരുന്നു സുഷമ സ്വരാജിന്റെ ഇറാൻ സന്ദർശനം.പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രിയുടെ അപ്രതീക്ഷിത ഇറാൻ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു.
ടെഹ്റാനിൽ ഇറാൻ ഉപ വിദേശകാര്യമന്ത്രി സയീദ് അബ്ബാസുമായി കൂടിക്കാഴ്ച്ച നടത്തിയ സുഷമ സ്വരാജ് പാക് ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നീങ്ങേണ്ട ആവശ്യകതയും സൂചിപ്പിച്ചു.ഇന്ത്യ മാത്രമല്ല ഇറാനും പാകിസ്ഥാന്റെ ഭീകരതയ്ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുള്ളതായി സയീദ് അബ്ബാസ് പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും,ഒപ്പം ഭീകരതയ്ക്കെതിരെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാനും ചർച്ചയിൽ തീരുമാനമായി.
കഴിഞ്ഞ ബുധനാഴ്ച ഇറാനിൽ നടന്ന വേര് ആക്രമണത്തില്‍ 27 റവല്യൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടിരുന്നു.നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗാര്‍ഡുകള്‍ സഞ്ചരിച്ച ബസിനു നേരെയായിരുന്നു ചാവേര്‍ ആക്രമണം നടന്നത്.സംഭവത്തിനു പിന്നിൽ പാകിസ്ഥാനാണെന്ന് ഇറാൻ ആരോപിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ സൈനികർക്കെതിരെയും ഭീകരാക്രമണം ഉണ്ടായത്.
ചാവേറുകള്‍ക്ക് സംരക്ഷണമൊരുക്കുന്ന പാകിസ്ഥാൻ കനത്ത വില നൽകേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു..തെക്കുകിഴക്കന്‍ ഇറാനില്‍ ബുധനാഴ്ച നടന്ന ചാവേര്‍ ആക്രമണത്തിൽ മരണപ്പെട്ട റെവല്യൂഷണറി ഗാര്‍ഡ്സിന്റെ സംസ്കാര ചടങ്ങിനിടെയായിരുന്നു കമാന്‍ഡര്‍ മേജര്‍ മുഹമ്മദ് അലി ജഫാരിയുടെ പ്രസ്താവന.
ചാവേറുകള്‍ക്ക് പാകിസ്ഥാൻ താവളമൊരുക്കുകയാണ്.പാക് സേനയാണ് അവർക്ക് എല്ലാ സഹായങ്ങളും നൽകുന്നത്.പാകിസ്ഥാന് ഗവണ്മെന്റ് അവരെ ശിക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായി തിരിച്ചടിയുണ്ടാകും. അവരെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കില്‍ പാകിസ്ഥാന് അതിന്റെ ഫലം അനുഭവിക്കുമെന്നും ജാഫരി പറഞ്ഞിരുന്നു.ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച ഇറാൻ ഇന്ത്യയ്ക്കൊപ്പമുണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു.