ശ്രീനഗർ : ജെയ്ഷെ മുഹമ്മദ് ഭീകരർ പുൽവാമയിൽ ഭീകരാക്രമണം നടത്തി ദിവസങ്ങൾ കഴിയുന്നതിനു മുൻപ് ബാരാമുള്ളയിൽ സൈനിക റിക്രൂട്ട്മെന്റിനെത്തി കശ്മീരി യുവാക്കൾ. ജമ്മു കശ്മീരിലെ ഭീകര വിരുദ്ധ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ബാരാമുള്ളയിൽ ഇന്നലെ നടന്ന റിക്രൂട്ട്മെന്റ് റാലിയിലാണ് രണ്ടായിരത്തിലധികം യുവാക്കൾ പങ്കെടുത്തത്.
111 ഒഴിവുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
രാജ്യത്തെ സേവിക്കാൻ ഇന്ത്യൻ സൈന്യം നൽകുന്ന അവസരങ്ങൾക്ക് കശ്മീരി യുവാക്കൾ നന്ദി അറിയിച്ചു. സൈന്യം ജനങ്ങളോട് വളരെ മാന്യമായാണ് പെരുമാറുന്നത്. കുറച്ച് യുവാക്കൾ എന്താണ് ഭീകരതക്കൊപ്പം പോകുന്നതെന്ന് മനസ്സിലാകുന്നില്ല. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നവർ സൈന്യത്തോടൊപ്പം ചേർന്നു നിൽക്കുമെന്നും റിക്രൂട്ട്മെന്റിനെത്തിയവർ വ്യക്തമാക്കുന്നു.
പുൽവാമ ആക്രമണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കശ്മീരി യുവാക്കൾക്കെതിരെ നടപടിയെടുത്തിരുന്നു. ഈ സാഹചര്യത്തിൽ തന്നെ സൈന്യത്തിൽ ചേരാൻ രാജ്യത്തോടൊപ്പം നിൽക്കാൻ യുവാക്കൾ ബാരാമുള്ളയിൽ മുന്നോട്ടു വന്നത് ശുഭസൂചകമായി. രാഷ്‌ട്രത്തിനു വേണ്ടി വീരമൃത്യു വരിച്ച് അഭിമാനമായി മാറിയ ലെഫ്ന്റന്റ് ഉമർ ഫയാസിനേയും റൈഫിൾ മാൻ ഔറംഗസീബിനേയും മാതൃകയാക്കിയാണ് ആയിരങ്ങൾ കശ്മീരിൽ മുന്നോട്ട് വന്നത്.