ഭുവനേശ്വർ: പാകിസ്ഥാനുള്ള തിരിച്ചടിക്ക് പിന്നാലെ മിസൈൽ പരീക്ഷണവുമായി ഇന്ത്യ. പ്രതിരോധ ഗവേഷണ കേന്ദ്രം രണ്ട് മിസൈലുകളാണ് ഒഡീഷാ തീരത്ത് വിജയകരമായി പരീക്ഷിച്ചത്. ഭൂമിയിൽ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകളാണ് ഇവ. ഡിആർഡിഒ കരസേനയ്‍ക്ക് വേണ്ടി തയ്യാറാക്കിയ മിസൈലുകളാണിവ.
ഇന്ന് പുലർച്ചെ 3.30ന് ആണ് പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയത്. അതിർത്തി കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ജയ്ഷെ മുഹമ്മദിന്റെ അടക്കം ഭീകരക്യാമ്പുകൾ ഇന്ത്യ തകർത്തെറിഞ്ഞു. ജയ്ഷെ മുഹമ്മദിന്റെ കൺട്രോൾ റൂമും തകർത്തതായാണ് സൂചന.
ഇന്ത്യൻ വ്യോമസേനയുടെ 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 പൗണ്ട് ബോംബാണ് പാകിസ്ഥാനിൽ വർഷിച്ചത്.കാർഗിൽ യുദ്ധത്തിനു ശേഷം ആദ്യമായാണ് മിറാഷ് വിമാനങ്ങൾ ഉപയോഗിക്കുന്നത്. വ്യോമാക്രമണത്തിന്റെ ചിത്രങ്ങൾ പാകിസ്ഥാൻ പുറത്തുവിട്ടു. ഏത് അടിയന്തിരഘട്ടത്തെയും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും,രാജ്യം അതീജാഗ്രത പാലിക്കുകയാണെന്നും സൈന്യം അറിയിച്ചു.















