ന്യൂഡൽഹി: സോണിയാ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനത്തിന്റെ ഞെട്ടലിലാണ് കോൺഗ്രസ് ക്യാംപ്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നെഹ്റു കുടുംബത്തിന്റെ വക്താവായ വടക്കനെ ബിജെപി പാളയത്തിലെത്തിച്ച അമിത് ഷാ, കോൺഗ്രസിന് നൽകിയത് കനത്ത ആഘാതമാണ്. കേരളത്തിൽ വടക്കനെ ഇറക്കി മത്സരം കടുപ്പിക്കാനാകും അമിത് ഷായുടെ കണക്കുകൂട്ടൽ.
രാഹുൽ ഗാന്ധി കേരളത്തിൽ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് സംസ്ഥാനത്തെ പ്രമുഖ നേതാവിനെ അമിത്ഷാ ബിജെപി പാളയത്തിലെത്തിച്ചത്. ഇലയൊന്നനങ്ങിയാൽ മുന്‍ കൂട്ടി അറിയുന്ന രാഹുൽ ബ്രിഗേഡിലെ നേതാക്കൾക്ക് പോലും കണ്ടെത്താനാവാത്ത അമിത്ഷായുടെ മിന്നലാക്രമണം. ഒരു പ്രമുഖ നേതാവ് ബിജെപിയിൽ ചേരുന്നുവെന്ന സന്ദേശം മാത്രമാണ് മാദ്ധ്യമപ്രവർത്തകർക്ക് ലഭിച്ചത്.
അത്, മൂന്നുപതിറ്റാണ്ടായി രാജ്യതലസ്ഥാനത്ത് കോൺഗ്രസിന്റെ മുഖമായ ടോം വടക്കാനായിരിക്കുമെന്ന് ആരും കരുതിക്കാണില്ല. രാഹുൽ ബ്രിഗേഡ് പാർട്ടിയിൽ പിടിമുറുക്കിയപ്പോൾ കടുത്ത അവഗണനനേരിട്ട നേതാക്കളിൽ ഒരാളായിരുന്നു ടോംവടക്കന്. സോണിയയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന വിശേഷണം പത്രതലക്കെട്ടുകളിൽ മാത്രം ഒതുങ്ങിപ്പോയ നാളുകൾ. സ്വന്തം നാട്ടിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന ആഗ്രഹം പലവട്ടം പറഞ്ഞപ്പോഴും അവഗണനയായിരുന്നു ഫലം.
സീറ്റ് കിട്ടുമെന്ന ഉറപ്പിന്മേൽ തൃശൂരിലെത്തിയ ടോം വടക്കന്‍ കോൺഗ്രസ് ഓഫീസിൽ നിന്ന് അപമാനം നേരിട്ടതും ചരിത്രമാണ്. ദീർഘകാലം നെഹ്റുകുടുംബത്തിന്റെ അടുപ്പക്കാരനായിരുന്നിട്ടുകൂടി എംപി സ്ഥാനം അടക്കമുള്ള പദവികൾ ലഭിക്കാത്തത് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തി.
അഴിമതിയിൽ കൂപ്പുകുത്തിയ കോൺഗ്രസിനുവേണ്ടി മുന്നിൽ നിന്ന് വാദിച്ചവരിൽ പ്രധാനിയായിരുന്നു ടോം വടക്കന്‍. ദേശീയ മാദ്ധ്യമങ്ങളിൽ നെഹ്റു കുടുംബത്തിന്റെ നാക്കും വാക്കുമായിരുന്നു വടക്കന്‍. അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് അവഗണനയിലൂടെ മുറിവേറ്റ മനസുമായാണ് ടോം വടക്കന്‍, ദീനദയാൽ ഉപാധ്യായ റോഡിലെ ബിജെപി ആസ്ഥാനത്തേക്ക് കയറിവരുന്നത്. ഇനി ദേശീയതയുടെ വക്താവായി വടക്കന്‍ മാറും.