ദാമോ: മൂന്ന് ദിവസം മുൻപ് കോൺഗ്രസ്സിൽ ചേർന്ന മുൻ ബിഎസ്പി നേതാവ് ദേവേന്ദ്ര ചൗരസ്യ കൊല്ലപ്പെട്ടു. മദ്ധ്യപ്രദേശിലെ ദാമോയ്ക്ക് സമീപത്ത് വെച്ച് ഒരു കൂട്ടം ആളുകൾ ചൗരസ്യക്കും മകനുമെതിരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തിൽ ചൗരസ്യയുടെ മകന് ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിൽ ദാമോ ജില്ലയിലെ പതാരിയ മണ്ഡലത്തിൽ നിന്നുള്ള ബിഎസ്പി എം എൽ എ രാം ബായിയുടെ ഭർത്താവ് ഗോവിന്ദ് സിംഗ് അടക്കം ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു. ചന്ദു സിംഗ്, ഗോലു സിംഗ്, ലോകേഷ് സിംഗ്, ഇന്ദ്രപാൽ പട്ടേൽ, അംജദ് തുടങ്ങിയവരാണ് സംഭവത്തിൽ തിരിച്ചറിയപ്പെട്ട മറ്റ് പ്രതികൾ.
ഇരുമ്പ് ദണ്ഡുകൾ കൊണ്ടാണ് ചൗരസ്യയും മകനും ആക്രമിക്കപ്പെട്ടത്. സംഭവത്തെ തുടർന്ന് ദാമോ ജില്ലയിൽ സംഘർഷമുണ്ടായി. പ്രദേശത്തെ കടകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. സ്ഥലത്ത് ശക്തമായ പൊലീസ് കാവലേർപ്പെടുത്തി.