മലപ്പുറം: വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം ഇന്ന് മലപ്പുറത്തെത്തും. സംസ്ഥാന എന്‍ഡമോളജി വിഭാഗത്തിലെയും കോട്ടയം ആസ്ഥാനമായുള്ള വെക്ടര്‍ കണ്ട്രോള് റിസേര്‍ച്ച സെന്ററിലേയും ഉദ്യോഗസ്ഥരാണ് മലപ്പുറത്തെത്തുന്നത്.
വൈസ് ബാധ ഉണ്ടാകാനുള്ള സാഹചര്യം കണ്ടെത്തുക, കൊതുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുക, പ്രതിരോധ നടപടികള്‍ വിലയിരുത്തുക തുടങ്ങിയവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഉച്ചയ്ക്ക് മലപ്പുറം മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീനയുമായി വിദഗ്ധസംഘം കൂടിക്കാഴ്ച നടത്തും.
അതേസമയം, വെസ്റ്റ് നൈല്‍ പനിക്കെതിരെ വടക്കന്‍ കേരളത്തില്‍ കനത്ത ജാഗ്രത തുടരുന്നു. മലപ്പുറത്ത് വിദഗ്ധരുടെ സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ഇവരുടെ നേതൃത്വത്തില്‍ പരിശോധനയും പ്രതിരോധപ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഏഴ് വയസ്സുകാരന് മരിച്ചതിന് പിന്നാലെയാണ് കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കിയത്.
വെസ്റ്റ്നൈല്‍ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഏഴ് വയസുകാരന് മരിച്ച സാഹചര്യത്തിലാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. മലപ്പുറം വേങ്ങര എ.ആര് നഗര്‍ സ്വദേശി മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് കുട്ടിക്ക് പനി ബാധിച്ചത്. പനി, തലവേദന, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുമായി ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജില്‍ എത്തിയതിന് ശേഷമാണ് കുട്ടിക്ക് വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ സംഘം സ്ഥലത്തെത്തി പഠനം നടത്തിയിരുന്നു. എ.ആര് നഗറിലും കുട്ടിയുടെ അമ്മയുടെ നാടായ വെന്നിയൂരിലേയും വീടുകളിലും അധികൃതര്‍ തുടര്‍ പരിശോധനകള്‍ നടത്തിയിരുന്നു. ദേശാടനകിളികളില്‍ നിന്നും കൊതുകുകളിലേക്കും, അവയിലൂടെ മനുഷ്യരിലേക്കും പനി എത്തുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. രോഗം പരത്താന്‍ ശേഷിയുള്ള ക്യൂലെക്സ് വിഭാഗത്തില്‍ പെട്ട കൊതുകുകള്‍ വെന്നിയൂരില്‍ ധാരാളമായിട്ടുണ്ടെന്നും പരിശോധനകള്‍ക്ക് ശേഷം സംഘം വ്യക്തമാക്കി. വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണിത്. അതേസമയം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.
വെന്നിയൂരില്‍ നിന്നും എ ആര് നഗറില്‍ നിന്നും കൊതുകുകളെ ശേഖരിച്ച് ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണ്. പക്ഷികളുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധനകള്‍ക്കായി ഹരിയാനയിലെ ഹിസാറിലേക്ക് അയക്കും.