ശ്രീനഗർ : പാക് പ്രകോപനത്തിനു സ്നൈപ്പർ കൊണ്ട് മറുപടി കൊടുത്ത് ഇന്ത്യൻ സൈന്യം. പുൽവാമ ആക്രമണത്തിനു ശേഷം തുടർച്ചയായി പ്രകോപനം തുടരുന്ന പാക് സൈന്യത്തിനെതിരെ ഉപയോഗിക്കാൻ രണ്ട് സ്നൈപ്പർ തോക്കുകളാണ് ഇന്ത്യൻ സൈന്യം വാങ്ങിയത്.
ഇറ്റാലിയൻ കമ്പനിയായ ബെറേറ്റയുടേയും ഫിൻലാൻഡ് കമ്പനിയായ ലാപ മാഗ്നത്തിന്റെയും തോക്കുകളാണ് ഇന്ത്യൻ സൈന്യം വാങ്ങിയത്. സൈന്യത്തിന്റെ നോർത്തേൺ കമാൻഡ് നേരിട്ടാണ് തോക്ക് വാങ്ങിയത്. കമാൻഡിംഗ് ചീഫിന് ചെലവാക്കാൻ അനുവദനീയമായ തുക ഉപയോഗിച്ചാണ് സ്നൈപ്പറുകൾ വാങ്ങിയത്.
ഇന്ത്യൻ സൈനികർക്കെതിരെ പാകിസ്ഥാൻ സ്നൈപ്പറുകൾ ഉപയോഗിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നൽകാൻ കൂടിയാണ് സ്നൈപ്പർ ഇന്ത്യൻ ആക്രമണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുൽവാമയിലെ ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനു ശേഷം അതിർത്തിയിൽ സംഘർഷം നിലനിൽക്കുകയാണ്.ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രത്തിൽ വ്യോമാക്രമണം നടത്തി ഇന്ത്യ ഇതിന് തിരിച്ചടി നൽകിയിരുന്നു.