തിരുവനന്തപുരം: ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് നേരെ വർക്കല പളളിക്കലിലും മൂതലയിലും ആക്രമണം. എൻഡിഎയുടെ വാഹന പ്രചാചരണത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. പ്രചാരണ വാഹനം തടഞ്ഞു നിർത്തിയ സിപിഎം പ്രവർത്തകർ അസഭ്യ വർഷവും നടത്തി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സിപിഎം ആക്രമണത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലന് പരുക്കേറ്റു.
ആക്രമണം ആസൂത്രിതമാണെന്ന് സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ജനം ടിവിയോട് പറഞ്ഞു. സിപിഎമ്മിന്റെ നേതാക്കളുടെ അറിവോടെയാണ് സംഭവം നടന്നത്. ഇതിനെതിരെ പോലീസ് നിയമ നടപടി സ്വീകരിക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾക്ക് നേരെയും ഓഫീസുകൾക്കുനേരെയും ആക്രമണങ്ങൾ നടന്നിരുന്നു. തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയിരുന്നു. ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ അടക്കം അക്രമികൾ തകർക്കുകയും ചെയ്തിരുന്നു.
കാസർകോട്ടെ എൻഡിഎ സ്ഥാനാർത്ഥി രവീശ തന്ത്രിയ്ക്ക് നേരെയും ആക്രമണം നടന്നിരുന്നു. ബൈക്കിലെത്തിയ സംഘം രവീശ തന്ത്രിയെ തടഞ്ഞു നിർത്തി വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.