പാലക്കാട്: സംസ്ഥാന വനിതാ കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. വനിതാ കമ്മീഷൻ രാഷ്ട്രീയം കളിക്കുകയാണെന്നും രമ്യ ആരോപിച്ചു. കമ്മീഷന്റെ നടപടികളിൽ ദുരൂഹതയുണ്ടെന്നും തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും രമ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ സുധാകരനെതിരെ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസെടുത്തു. എന്നാൽ തനിക്കെതിരെ പരാമർശം നടത്തിയ എൽഡിഎഫ് കൺവീനർ വിജയരാഘവനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. വനിതാ കമ്മീഷൻ തന്നെ ഫോണിൽ പോലും ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞില്ല. രമ്യ ആരോപിച്ചു.
പൊന്നാനിയിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലായിരുന്നു എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ രമ്യാ ഹരിദാസിനെതിരെ അപമാനകരമായ പരാമർശം നടത്തിയത്.
‘ആലത്തൂരിൽ മത്സരിക്കുന്ന പെൺകുട്ടി നാമനിർദ്ദേശക പത്രിക സമർപ്പിച്ച ശേഷം ആദ്യം ഓടിപ്പോയത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അടുത്തേക്കും പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്തേക്കുമാണ്. ആ കുട്ടിക്ക് ഇനി എന്തു സംഭവിക്കുമെന്ന് എനിക്ക് പറയാൻ കഴിയില്ല’. ഇതായിരുന്നു രമ്യയ്ക്കെതിരായ വിജയരാഘവന്റെ പരാമർശം.
സംഭവത്തിൽ രമ്യാ ഹരിദാസ് നേരിട്ട് പൊലീസിൽ പരാതി നൽകിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്ത പശ്ചാത്തലത്തിലായിരുന്നു രമ്യാ ഹരിദാസിന്റെ ആരോപണം.