മദ്ധ്യപ്രദേശ്: കോൺഗ്രസ്സിന്റെ ‘ചൗക്കീദാർ ചോർ ഹെ’ പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. മദ്ധ്യപ്രദേശിൽ ‘ചൗക്കീദാർ ചോർ ഹെ’ പരസ്യം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് വിലക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസ് കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. പരസ്യം ഉപയോഗിക്കാനുള്ള അനുമതി റദ്ദാക്കിക്കൊണ്ട് എല്ലാ ജില്ലാ ഉദ്യോഗസ്ഥർക്കും നോട്ടിസ് അയച്ചതായും ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസർ രാജേഷ് കൗൾ അറിയിച്ചു.
പരസ്യം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ, പരസ്യം ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളിൽ നടപടിയെടുക്കാൻ കമ്മീഷൻ അമാന്തം കാണിക്കുന്നതിനെതിരെ നേരത്തെ സുപ്രീം കോടതി നീരസം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് കമ്മീഷന്റെ നടപടി.
തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് പ്രമുഖ ബിജെപി നേതാക്കൾ സമൂഹ മാദ്ധ്യമങ്ങളിൽ തങ്ങളുടെ പേരുകൾക്കൊപ്പം ചൗക്കീദാർ എന്ന് ചേർത്തിരുന്നു. അഴിമതിക്കും അനീതിക്കുമെതിരെ രാജ്യത്തെ കാക്കുന്ന കാവൽക്കാർക്കുള്ള ഐക്യദാർഢ്യമായാണ് ബിജെപി നേതാക്കൾ പേരിനൊപ്പം ചൗക്കീദാർ എന്ന് ചേർത്തിരുന്നത്. ഇത് രാഹുൽ ഗാന്ധിയുടെ ‘ചൗക്കീദാർ ചോർ ഹെ’ പ്രചാരണത്തിനുള്ള മറുപടിയായിരുന്നു.