തിരുവനന്തപുരം: സിപിഎമ്മിന് പ്രതിപക്ഷ പാര്‍ട്ടികളോടു മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ വിയോജിപ്പ് രേഖപ്പെടുന്ന അണികളോടുപോലും അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് ഉള്ളതെന്ന് വി മുരളീധരൻ എംപി. വടകരയിലെ സ്ഥാനാര്‍ഥി സി.ഒ.ടി.നസീറിനെതിരായ ക്രൂരമായ ആക്രമണം ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടിപി ചന്ദ്രശേഖരനോട് കാണിച്ചതിന്റെ തുടര്‍ച്ചയാണ് നസീറിനോടും സിപിഎം കാണിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിക്കു ബന്ധമില്ലെന്നു പറഞ്ഞ് കൈകഴുകുകയും പിന്നീട് പ്രതികളായവര്‍ക്ക് സിപിഎം എല്ലാ സംരക്ഷണവും ഒരുക്കുന്നതാണ് കേരളം ഇന്നുവരെ കണ്ടിട്ടുള്ളത്. ഈ ആക്രമണത്തിനു ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും അത്തരത്തിലുള്ളതാണ്.
ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യാന്‍ മടിക്കുന്ന ക്രൂരകൃത്യമാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്തിനും പോന്ന ഗുണ്ടാ സംവിധാനത്തെ തീറ്റിപ്പോറ്റുന്ന മാഫിയാ സംഘമായി സിപിഎം മാറിയിരിക്കുകയാണ്. ജനവികാരത്തിനും ജനാഭിപ്രായത്തിനും യാതൊരു വിലയും കല്‍പ്പിക്കാതെ തെരഞ്ഞെടുപ്പുകാലത്തും നിഷ്ഠൂരമായ ആക്രമത്തിന് നേതൃത്വം നല്കുന്ന സിപിഎമ്മിനെ ജനങ്ങള്‍ തിരിച്ചറിയണമെന്നും വി മുരളീധരൻ പറഞ്ഞു.