തിരുവനന്തപുരം : കാസർകോട് ജില്ലയിലെ പെരിയയിലും,കല്യോട്ടും നാളെ നിരോധനാജ്ഞ . ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസമായ നാളെ സംഘർഷമുണ്ടാകുമെന്ന രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് . ടൗണുകളുടെ 500 മീറ്റർ ചുറ്റളവിലാണ് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് . വ്യാഴം രാവിലെ 8 മണി മുതൽ വെള്ളി രാത്രി 8 മണി വരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത് .
സംഘർഷം ഉണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കാനും തീരുമാനിച്ചിട്ടുണ്ട് . അതീവ പ്രശ്ന സാദ്ധ്യത മേഖലകളിൽ കേന്ദ്ര സേനയേയും വിന്യസിക്കും .
ഫലം പുറത്തു വരുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ തലശേരി, ഇരിട്ടി, പിലാത്തറ, തളിപ്പറമ്പ്, കൂത്തുപറമ്പ് മേഖലകളിലാണ് സംഘര്‍ഷ സാധ്യത കൂടുതലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
വടകര, അഴിയൂര്‍, നാദാപുരം, കുറ്റിയാടി, ഒഞ്ചിയം, ആയഞ്ചേരി എന്നിവിടങ്ങളിലും നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. കോഴിക്കോട്-കണ്ണൂര്‍ അതിര്‍ത്തിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.
22,640 പോലീസ് ഉദ്യോഗസ്ഥരേയാണ് സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിട്ടുള്ളത്. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 ഉദ്യോഗസ്ഥരും വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് സുരക്ഷയൊരുക്കും.