ന്യൂഡൽഹി: ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് അന്തിമരൂപം. 2022 ഓഗസ്റ്റ് 15 ന് മൂന്ന് ഇന്ത്യാക്കാരാകും ബഹിരാകാശത്തേക്ക് യാത്ര തിരിക്കുക. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവൻ എന്നിവർ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ബഹിരാകാശ യാത്രികർക്കുള്ള പരിശീലനം പൂർണ്ണമായും ഇന്ത്യയിൽ തന്നെയാകും നടത്തുക. പദ്ധതിക്കായി പ്രത്യേക സെല്‍ ഉടൻ രൂപവത്കരിക്കും. ഗഗന്യാന് ദേശീയ ഉപദേശക കൗണ്‍സിലായിരിക്കും പദ്ധതിയുടെ മേല്‍നോട്ടം നിര്‍വഹിക്കുക. ആറ് മാസത്തിനുള്ളിൽ ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പതിനായിരം കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയ്ക്ക് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
2022ല്‍ ഇന്ത്യ സ്വതന്ത്രയായി 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കയ്യില്‍ ത്രിവര്‍ണ്ണ പതാകയുമേന്തി ഇന്ത്യയുടെ ഒരു മകനോ മകളോ ബഹിരാകാശത്തേക്ക് പോകുമെന്ന് 2018 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുക്കുന്ന റോക്കറ്റില്‍ തന്നെയാകും യാത്രയെന്നും ബഹിരാകാശ രംഗത്ത് ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വന്‍ മുന്നേറ്റം നടത്തുമെന്നും ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു.