ആലപ്പുഴ: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ട് ആലപ്പുഴ നഗരസഭയിൽ 34 ലക്ഷം രൂപ പിഴയൊടുക്കി. അനധികൃത നിർമ്മാണങ്ങൾക്ക് പിഴയും നികുതിയുമായി 1.17 കോടി ഈടാക്കണം എന്ന നഗരസഭാ തീരുമാനം തള്ളി സർക്കാർ ഉത്തരവ് വന്നതിന് പിന്നാലെയാണ് ലേക് പാലസ് അധികൃതർ പിഴയടച്ചത്. കെട്ടിടം ക്രമവത്കരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനും അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. നഗരസഭ ചുമത്തിയ പിഴത്തുക മുഴുവൻ ലേക് പാലസിൽ നിന്നും ഇടാക്കുമെന്ന് നഗരസഭാ ചെയർമാൻ വ്യക്തമാക്കി.
ലേക് പാലസ് റിസോർട്ടിലെ അനധികൃത നിർമ്മാണം സംബന്ധിച്ച് പരിശോധന നടത്തിയ ആലപ്പുഴ നഗരസഭ 2017-ൽ 2.71 കോടി രൂപ പിഴ നിശ്ചയിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ആരോപണമുയർന്ന പശ്ചാത്തലത്തിൽ 2019-ൽ വീണ്ടും പരിശോധന നടത്തുകയും പിഴ തുക 1.17 കോടിയായി ചുരുക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ലേക് പാലസ് ഉടമകളായ വാട്ടർവേൾഡ് കമ്പനി സർക്കാരിന് പരാതി നൽകുകയും അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം നഗരസഭ റീജണൽ ജോയന്റ് ഡയറക്ടർ പരിശോധന നടത്തുകയും ചെയ്തു.
ഈ പരിരോധനയിലാണ് ലേക് പാലസിലെ അനധികൃത നിർമ്മാണത്തിന് നഗരസഭ നിശ്ചയിച്ച പിഴ തുക കൂടുതലാണെന്നും, 34 ലക്ഷം രൂപ ഈടാക്കി നിർമ്മാണം ക്രമവൽക്കരിക്കാനും നിർദ്ദേശിച്ചത്. ഉത്തരവ് നടപ്പാക്കാൻ നഗരസഭയ്ക്ക് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
കേരള മുനിസിപ്പൽ ആക്ടിലെ 233 വകുപ്പ് പ്രകാരം നഗരസഭയുടെ നികുതി നിർണ്ണയത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഡി ചീഫ് സെക്രട്ടറി പുതിയ ഉത്തരവിറക്കിയത്. ഉത്തരവിറങ്ങിയതിന് പിന്നാലെ ലേക് പാലസ് അധികൃതർ സർക്കാർ ഉത്തരവിൽ പറയുന്ന പിഴത്തുക മുഴുവൻ ഒടുക്കി. എന്നാൽ സർക്കാർ ഉത്തരവിനെതിരെ രൂക്ഷ വിമർശനം നടത്തിയ നഗരസഭാ ചെയർമാൻ 1.17 കോടി രൂപ ലേക് പാലസിൽ നിന്നും ഇടാക്കുമെന്ന് ആവർത്തിച്ചു.