തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിയന് ഓഫീസ് അടച്ചുപൂട്ടി ക്ലാസ്മുറിയാക്കി മാറ്റാന്‍ വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ നിര്‍ദേശം നല്കി.
നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ കോളേജ് നാളെ തന്നെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ വ്യക്തമാക്കി. പോലീസ് സുരക്ഷയോടെയാകും ക്ലാസ്സുകള്‍ നടക്കുക.
അതേ സമയം അക്രമത്തില്‍ പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് അഡീഷണല്‍ ഡയറക്ടര്‍ പ്രതികരിച്ചു.
സംഭവുമായ് ബന്ധപ്പെട്ട് അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാരംഭ നടപടികള്‍ സ്വീകരിച്ചതായും കോളേജിലെ യൂണിയന് പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കുത്തിയ സംഭവത്തില്‍ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായിരുന്ന നാലുപേര്‍ പിടിയിലായിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും മുഖ്യപ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായതോടെയാണ് ഇന്ന് വെളുപ്പിനെ അറസ്റ്റുണ്ടായത്.