കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടൽ ക്ഷോഭം രൂക്ഷമായതിനാൽ മത്സത്തൊഴിലാളികൾ കടലിലേക്ക് പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ജൂലൈ 23 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതിന് പുറമെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.9 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ നാല് അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. കല്ലാർകുട്ടി, പാംബ്ല, ഭൂതത്താൻകെട്ട്, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകളാണ് ഭാഗീകമായി തുറന്നിരിക്കുന്നത്.