തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനായുള്ള ബാങ്ക് ഗ്യാരന്റിയിൽ ഒളിച്ചുകളിച്ച് സംസ്ഥാന സർക്കാർ. നാല് വർഷത്തെ ഫീസിന് തുല്യമായ തുക ബാങ്ക് ഗ്യാരന്റി നൽകേണ്ടിവരുമെന്ന സുപ്രീം കോടതി നിർദ്ദേശത്തിൽ സർക്കാർ സത്യവാങ്മൂലം നൽകിയിട്ടില്ല. സുപ്രീം കോടതിയെ മറികടന്ന് തിരക്കിട്ട് വിജ്ഞാപനമിറക്കാൻ പ്രവേശനപരീക്ഷാ കമ്മീഷണർക്ക് സർക്കാർ നിർദ്ദേശം നൽകി.
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി ഈടാക്കുന്ന വിഷയത്തിലാണ് സംസ്ഥാന സർക്കാർ ഉരുണ്ട് കളിക്കുന്നത്. നാല് വർഷത്തെ ഫീസിന് തുല്യമായ തുക ബാങ്ക് ഗ്യാരന്റി നൽകേണ്ടിവരുമെന്ന സുപ്രീം കോടതി നിർദ്ദേശത്തിൽ സത്യവാങ്മൂലം നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെയാണ് ബാങ്ക് ഗ്യാരന്റി നൽകേണ്ടിവരുമെന്ന് കാട്ടി പ്രവേശന പരീക്ഷാ കമ്മീഷണർ വിജ്ഞാപനവും ഇറക്കിയത്.
ഇതോടെ പ്രവേശനം കിട്ടണമെങ്കിൽ ആദ്യവർഷ ഫീസിന് പുറമെ 25 മുതൽ 28 ലക്ഷം രൂപ വിദ്യാർത്ഥികൾ ബാങ്ക് ഗ്യാരന്റിയായി നൽകേണ്ടതായി വരും. ഈ വർഷം 6.09 ലക്ഷം മുതൽ 7.19 ലക്ഷം വരെയാണ് നിർണ്ണായക സമിതി കോളേജുകൾക്ക് നിശ്ചയിച്ച വാർഷിക ഫീസ്. ഇതിനുപുറമെയുള്ള ബാങ്ക് ഗ്യാരന്റി വിദ്യാർത്ഥികൾക്ക് അധിക ഭാരമാകും. ഇത് നടപ്പായാൽ മികച്ച റാങ്ക് നേടിയവർപോലും അലോട്ട്മെന്റ് ലഭിച്ച സീറ്റ് ഉപേക്ഷിക്കേണ്ടിവരും.
മാനേജ് മെന്റുകൾ നൽകിയ കേസിൽ സർക്കാരിന് സത്യവാങ്മൂലം നൽകാമെന്ന് സുപ്രീംകോടി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അവഗണിച്ചാണ് വിജ്ഞാപനമിറക്കാൻ സർക്കാർ പരീക്ഷകമ്മീഷണറോട് ആവശ്യപ്പെട്ടത്.
സർക്കാരും മാനേജ്മെന്റും ഒത്തുകളിക്കുന്നതായാണ് രക്ഷിതാക്കളുടെ ആരോപണം. ഇത് സംബന്ധിച്ച് 2017ൽ ഹൈക്കോടതിയിൽ വന്ന കേസിൽ ബാങ്ക് ഗ്യാരന്റി വാങ്ങുന്നതിനെ എതിർത്ത സർക്കാരാണ് സമാനകേസിൽ ഇപ്പോൾ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. വിഷയത്തിൽ സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ല. ഗ്യാരന്റി ഈടാക്കേണ്ടി വന്നാൽ വിജ്ഞാപനം ചെയ്യാനാണ് സുപ്രീംകോടതി നിർദ്ദേശം. തുടന്നാണ് മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ ഇക്കാര്യം വിജ്ഞാപനം ഇറക്കണമെന്നാവശ്യപ്പെട്ട് പ്രവേശന പരീക്ഷ കമ്മീഷണർക്ക് കത്തുനൽകിയത്. എന്നാൽ തിരക്കിട്ട് വിജ്ഞാപനമിറക്കാൻ സർക്കാർ പ്രവേശനപരീക്ഷാ കമ്മീഷണറോട് ആവശ്യപ്പെടുകയായിരുന്നു.