കണ്ണൂര്‍: ജില്ലയില്‍ ഒന്‍പത് പേരുടെ ജീവനെടുത്ത ഈ വര്‍ഷത്തെ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ഉണ്ടായത് കോടികളുടെ നാശനഷ്ടങ്ങള്‍. പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച ഇരിട്ടി താലൂക്കിലുള്‍പ്പെടെ ജില്ലയില്‍ 133 വീടുകള്‍ പൂര്‍ണ്ണമായും 2022 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് പ്രാഥമിക കണക്കുകള്‍. ഇരിട്ടിയില്‍ മാത്രം 86 വീടുകള്‍ മുഴുവനായും 1024 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വെള്ളം പൂര്‍ണ്ണമായി ഇറങ്ങിയ ശേഷം മാത്രമേ വാസയോഗ്യമല്ലാതായ വീടുകളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമാവുകയുള്ളൂ എന്ന വിലയിരുത്തലിലാണ് അധികൃതര്‍. പതിനായിരത്തിലേറെ വീടുകളില്‍ വെള്ളംകയറി.
റോഡുകളും പാലങ്ങളും തകര്‍ന്നു. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള 839 റോഡുകള്‍ക്കു പുറമെ നൂറിലേറെ പാലങ്ങളെയും പ്രളയം ബാധിച്ചു. ഇവയില്‍ 133 റോഡുകള്‍ പൂര്‍ണ്ണമായും ഗതാഗത യോഗ്യമല്ലാതായിത്തീര്‍ന്നു. അമ്പതിലേറെ റോഡുകള്‍ താല്‍ക്കാലികമായി അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ നാല് കിലോമീറ്റര്‍ റോഡ് പൂര്‍ണ്ണമായും 26 കിലോമീറ്റര്‍ ഭാഗികമായും തകര്‍ന്നു. ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 60 റോഡുകളും പ്രളയത്തില്‍ തകര്‍ന്നു. 25.2 കോടി രൂപയുടെ നഷ്ടമാണ് പിഡബ്ല്യുഡി റോഡുകള്‍ക്ക് മാത്രം സംഭവിച്ചത്.
ഈ വര്‍ഷത്തെ മഴക്കെടുതിയില്‍ 49.67 കോടിയുടെ കൃഷി നാശനഷ്ടമാണ് ജില്ലയിലെ കാര്‍ഷിക മേഖലയിലുണ്ടായിരിക്കുന്നത്. 1,083 ഹെക്ടര്‍ നെല്‍കൃഷി ദിവസങ്ങളായി വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. 8,688 കര്‍ഷകര്‍ക്കാണ് കൃഷിനാശം സംഭവിച്ചിരിക്കുന്നത്.
ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ജില്ലയിലുണ്ടായത്. പുഴകളില്‍ നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് പലയിടങ്ങളിലും കരകള്‍ ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. 17.87 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരുമെന്നാണ് പ്രാഥമിക നിഗമനം.