ന്യൂദല്‍ഹി:ഭാരതത്തിന്റെ സുരക്ഷയ്ക്ക് അതീവപ്രാധാന്യം നല്കുന്ന പദവിയായിരിക്കും സംയുക്ത സൈനിക മേധാവിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചു. പുതിയ പദവി സൈനിക മേഖലയ്ക്ക് വന്മുതല്ക്കൂട്ടും വഹിക്കുന്ന വ്യക്തി ശത്രുക്കൾക്ക് വജ്രതുല്യനുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഹരിയാനയില്‍ സംഘടിപ്പിച്ച ആസ്ഥാ റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ബിജെപി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ.
മോദി സര്‍ക്കാറിന്റെ നയങ്ങളെല്ലാം ജനനന്മമാത്രം ലക്ഷ്യംവച്ചുള്ളതാണെന്നും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ സ്വപ്നത്തെ സാക്ഷാത്കരിക്കുന്നതുമാണെന്നും് അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിലെ 370-ാം വകുപ്പ് നീക്കിയതുമൂലം വികസനം എത്തിക്കാനും വിശാലഭാരതത്തിന്റെ ഭാഗമാക്കി അവിടം മാറ്റാനുമുള്ള ശ്രമങ്ങളാണ് വിജയംകണ്ടിരിക്കുന്നതെന്നും ഏകലവ്യ സ്റ്റേഡിയത്തില്‍ നടന്ന കൂറ്റന്‍ റാലിയില്‍ അമിത് ഷാ സൂചിപ്പിച്ചു.
370-ാം വകുപ്പ് കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ദുരന്തഫലമാണ്. പ്രധാനമന്ത്രിയ്ക്ക് വോട്ട് ബാങ്ക് രാഷ്ട്രീയമില്ല മറിച്ച് ഭാരതമാതാവിന്റെ മക്കള്‍ ഒരു കുടുംബം എന്നതാണ് ലക്ഷ്യം. 70 വര്‍ഷംകൊണ്ട് നടക്കാത്തകാര്യമാണ് കേവലം 75 ദിവസംകൊണ്ട് മോദി രാജ്യത്തിനായി നടപ്പാക്കിയത്.മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ആത്മാവ് ഏറ്റവും അധികം സന്തോഷിച്ചത് ജമ്മുകശ്മീരിലെ നിയമം മാറ്റിയ നിമിഷത്തിലായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഹരിയാനയിലെ ജാതിരാഷ്ട്രീയമെന്ന മഹാവിപത്തിനെ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി മനോഹര്‍ലാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാതൃകാപരമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും സംസ്ഥാനസര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് അമിത്ഷാ പറഞ്ഞു.ചൗടാലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് ഹരിയാനയില്‍ വളര്‍ത്തിയ ജാതിഭൂതം വികസനത്തെ അതിഭീകരമായി ബാധിച്ചുവെന്നും അമിത്ഷാ റാലിയില്‍ ഓര്‍മ്മപ്പെടുത്തി.