കാര്യവട്ടം: കാര്യവട്ടം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക എ യെ തകർത്ത് ഇന്ത്യ എ. 69 റൺസിനാണ് ഇന്ത്യയുടെ ജയം. അർദ്ധസെഞ്ച്വറി നേടിയ അക്ഷർ പട്ടേലിന്റെയും ശിവ ദുബേയുടെയും ബാറ്റിംഗും അഞ്ച് വിക്കറ്റ് നേടിയ സ്പിന്നർ യൂസ് വേന്ദ്ര ചാഹലിന്റെ തകർപ്പൻ ബൗളിംഗുമാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. അറുപത് റൺസും രണ്ട് വിക്കറ്റുകളും നേടിയ അക്ഷർ പട്ടേലാണ് കളിയിലെ താരം.
പിച്ചിലെ ഈര്‍പ്പം കാരണം 47 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ ആറു വിക്കറ്റ് നഷ്ടത്തിലാണ് 327 റണ്‍സ് അടിച്ചുകൂട്ടിയത്. ഭേതപ്പെട്ട തുടക്കം ലഭിച്ച ഇന്ത്യക്ക് അവസാന ഓവറിലെ കൂറ്റനടികളാണ് മികച്ച സ്കോർ സമ്മാനിച്ചത്. 35 ഓവറിൽ സ്കോർ 206 ൽ നിൽക്കേയാണ് ഇന്ത്യയ്‌ക്ക് ആറാം വിക്കറ്റ് നഷ്ടമാകുന്നത്. പിന്നീട് ക്രീസിലൊന്നിച്ച അക്ഷർ പട്ടേലും ശിവ ദുബേയും തകർത്തടിച്ചു. ദുബേ 60 പന്തിൽ 79 റൺസും അക്ഷർ 36 പന്തിൽ 60 റൺസുമെടുത്ത് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് രണ്ട് ഓവർ ബാക്കിനിൽക്കേ 258ൽ അവസാനിച്ചു. ദക്ഷണാഫ്രിക്കയ്‌ക്ക് വേണ്ടി റീസ്സ ഹെന്‍ഡ്രിക്‌സ് സെഞ്ച്വറി നേടിയെങ്കിലും മികച്ച പിന്തുണ നൽകാൻ മറ്റാർക്കും സാധിച്ചില്ല. 10 ഓവറിൽ 47 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത ചാഹലാണ് ദക്ഷിണാഫ്രിക്ക എയുടെ നട്ടെല്ലൊടിച്ചത്.
നാല് ഏകദിനങ്ങളടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബർ രണ്ടിന് നടക്കും. നാല് മത്സരങ്ങളും കാര്യവട്ടം സ്പോർട്സ് ഹബ്ബിലാണ്.















