ന്യൂഡൽഹി ; കശ്മീർ വിഷയത്തിന്റെ പേരിൽ ഇന്ത്യയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്ന പാകിസ്ഥാന് ഇന്ത്യൻ സൈന്യത്തിന്റെ താക്കീത് . ഭാരതസൈന്യത്തിനു മുന്നിൽ അടിയറവ് പറഞ്ഞ 1971 ലെ യുദ്ധം മറക്കരുതെന്നും ,അത് ആവർത്തിക്കാൻ ഇടവരുത്തരുതെന്നുമാണ് താക്കീത് . ചിനാർ കോർപ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ കെ ജെ എസ് ധില്ലനാണ് പാകിസ്ഥാന്റെ പരാജയത്തിന്റെ കഥ വീണ്ടും ഓർമ്മിപ്പിച്ചിരിക്കുന്നത് .
പാകിസ്ഥാൻ കശ്മീർ വിഷയത്തിന്റെ പേരിൽ ഇന്ത്യയിൽ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് . ഭീകരരെ ഇന്ത്യയിലേയ്ക്ക് എത്തിക്കാൻ പല മാർഗങ്ങളും തേടുന്നു . സാമ്പത്തികമായും ,നയതന്ത്രപരമായും ഏറെ തകർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ഇന്ത്യയുമായി ഒരു ഏറ്റുമുട്ടലിനു ശ്രമിച്ചാൽ ഒരു പാക് സൈനികൻ പോലും ജീവനോടെ പോയെന്ന് വരില്ല . അത് മനസ്സിലാക്കണം , 1971 ആവർത്തിക്കാൻ ഇടവരരുത് – ധില്ലൺ പറഞ്ഞു .
1970 ൽ പാകിസ്ഥാനിൽ നടന്ന പൊതു തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഭവ വികാസങ്ങളാണ് 1971 ലെ ഇന്തോ പാക് യുദ്ധത്തിന് വഴിതെളിച്ചത് . 1971 ഡിസംബർ 3 ന് ഭാരതത്തിൽ ആഗ്രയുൾപ്പെടെയുള്ള 11 വ്യോമ സേനാത്താവളങ്ങളിൽ പാക് വ്യോമ സേന ആക്രമണമഴിച്ചു വിട്ടു . പാകിസ്ഥാൻ ആക്രമണത്തിനു തിരിച്ചടിയായി അന്നു തന്നെ ഇന്ത്യൻ വ്യോമ സേന പാകിസ്ഥാനിലും ആക്രമണമാരംഭിച്ചു . പാക് നാവിക സേന ഇന്ത്യൻ തീരത്തും ആക്രമണമാരംഭിച്ചു .
എന്നാൽ ശക്തിയായി തിരിച്ചടിച്ച ഇന്ത്യൻ നാവിക സേന വൈസ് അഡ്മിറൽ എസ് എൻ കോഹ് ലി യുടെ നേതൃത്വത്തിൽ കറാച്ചി ആക്രമിച്ചു . പാക് നശീകരണക്കപ്പൽ പി എൻ എസ് ഖൈബറിനെ തകർത്ത നാവിക സേന രണ്ടു കപ്പലുകൾക്ക് കേടുപാടുണ്ടാക്കി . പാകിസ്ഥാന്റെ 3 ചരക്കു കപ്പലുകൾ മുക്കി . എന്നാൽ പാക് അന്തർ വാഹിനി ഹാഗറിന്റെ ആക്രമണത്തിൽ ഇന്ത്യൻ പടക്കപ്പൽ ഐ എൻ എസ് കുക്രി തകർന്നു . 18 ഓഫീസർമാരും 176 നാവികരും ജീവത്യാഗം ചെയ്തു.
ഇന്ത്യൻ നാവിക സേനയുടെ പ്രതികാരം പാക് സൈന്യത്തിനു താങ്ങാനായില്ല . ശക്തമായ ഇന്ത്യൻ ആക്രമണത്തിൽ പാക് നാവിക സേനയുടെ മൂന്നിലൊന്ന് സൈനിക ശേഷിയും നശിപ്പിക്കപ്പെട്ടു . ഇന്ത്യൻ വ്യോമ സേനയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പാക് വ്യോമ സേനയ്ക്ക് കഴിഞ്ഞതുമില്ല .
ഇന്ത്യൻ കരസേന ബംഗ്ലാദേശിന്റെ മുക്തിബാഹിനിക്കൊപ്പം ചേർന്ന് മിത്രബാഹിനി എന്ന പേരിൽ കിഴക്കൻ പാകിസ്ഥാനിലെ പാക് സൈന്യത്തെ ആക്രമിച്ചു . ഇന്ത്യ- ബംഗ്ലാദേശ് സഖ്യ സൈന്യത്തിന്റെ ആക്രമണത്തിൽ പാക് സൈന്യം നിലം പരിശായി . ധാക്ക സ്വതന്ത്രമാക്കപ്പെട്ടു . 1971 ഡിസംബർ 16 ന് 13 ദിവസം മാത്രം നീണ്ടു നിന്ന യുദ്ധം അവസാനിച്ചു. ഭാരതത്തിനു മുന്നിൽ പാകിസ്ഥാൻ കീഴടങ്ങി .