ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇടപെടരുതെന്നും പ്രധാനമന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അംഗീകരിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. രാജ്യത്ത് 70 വര്‍ഷമായി കശ്മീര്‍ അനുഭവിച്ച അമിതാധികാരം റദ്ദാക്കാന്‍ ഒരു പ്രധാനമന്ത്രിക്കും ധൈര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ നരേന്ദ്രമോദിക്ക് അത് സാധിച്ചു.
കശ്മീരില്‍ പുറത്ത് നിന്നുള്ള ഒരു ഇടപെടലും ഇവിടെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി തന്നെയാണ് കശ്മീരിനെ സംരക്ഷിക്കാന്‍ ഇത്തരം നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റെല്ല ആരും ഇതില്‍ ഇടപെടേണ്ടതില്ല കാരണം ഇത് നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ അതിനെ തള്ളുകയാണ് പ്രധാനമന്ത്രി ചെയ്തത്. കശ്മീര്‍ നമ്മുടെ മാത്രം വിഷയമാണ് അമേരിക്ക ഇതില്‍ ഇടപെടേണ്ടതില്ല എന്ന ശക്തമായ തീരുമാനമാണ് മോദി അന്ന് സ്വീകരിച്ചതെന്നും അമിത് ഷാ പറഞ്ഞു. വിദര്‍ഭ ജില്ലയില്‍ തിരഞ്ഞെടുപ്പു റാലി അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.
ബിജെപി രാജ്യസുരക്ഷയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത് അല്ലാതെ കുടുംബ രാഷ്ട്രീയത്തിനല്ലെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് നിലകൊള്ളുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജസ്ഥാനിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസുകാര്‍ വോട്ട് ലക്ഷ്യം വച്ച് കശ്മീര്‍ വിഷയമാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370-നെ കോണ്‍ഗ്രസും എന്‍സിപിയും എതിര്‍ക്കുന്നു. നിങ്ങള്‍ ആര്‍ട്ടിക്കിള്‍ 370-നെ കുറിച്ച് അവരുടെ നിലപാട് എന്താണെന്ന് ചോദിക്കണമെന്നും അമിത് ഷാ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ കശ്മീരില്‍ രക്തപുഴ ഒഴുകുമെന്ന് ഗുലാം നബി പറഞ്ഞിരുന്നു. എന്നാല്‍ കശ്മീരില്‍ ഒരു തുള്ളി രക്തം പോലും വീണില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 5-നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ട് ജമ്മു കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത്. എന്നാല്‍ രണ്ടുമാസം പിന്നിട്ടിട്ടും കശ്മീരില്‍ യാതൊരു വിധ പ്രകോപനങ്ങളും ഉണ്ടായിട്ടില്ല. ഓക്ടോബര്‍ 21 നാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പു നടക്കുന്നത്. ബിജെപി-ശിവസേന കൂട്ടുകെട്ടിലാണ് ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒക്ടോബര്‍ 24-നാണ് വോട്ടെണ്ണല്‍ നടക്കുക.