കൊച്ചി: അയോധ്യാ കേസ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 40 പേരടങ്ങുന്ന ഗവേഷകരും അധ്യാപകരും ചരിത്രകാരന്മാരും സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. ചരിത്രകാന്മാരായ ഇര്‍ഫാന്‍ ഹബീബ്, ജയതി ഘോഷ്, നന്ദിനി സുന്ദര്‍,പ്രഭാത് പട്‌നായിക് എന്നിവരാണ് പരാതി നല്‍കിയവരില്‍ പ്രമുഖര്‍ .രാമജന്മഭൂമി എന്നത് വെറും കെട്ടുകഥയാണെന്നും അവിടെ ഒരു ക്ഷേത്രം നിലനിന്നു എന്നതിന് തെളിവില്ലെന്നുമാണ് . ശ്രീരാമജന്മഭൂമിയാണ് അയോധ്യ എന്നതിനോട് എതിര്‍പ്പില്ല, പക്ഷെ ബാബറി മസ്ജിദ് പൊളിച്ച് കളഞ്ഞ് അതേ സ്ഥാനത്ത് ക്ഷേത്രം പണിയുന്നത് ശരിയല്ലെന്നാണ് പരാതിക്കാരനായ ഇര്‍ഫാന്‍ ഹബീബ് പറയുന്നത്.
അയോധ്യാ കേസ് കുഴപ്പിക്കാന് തീവ്രമുസ്ലീം വിഭാഗങ്ങള്‍ക്കും ഇടതുപക്ഷ രാഷ്‌ട്രീയ നേതാക്കള്‍ക്കും വിവിധ ഘട്ടങ്ങളില്‍ ഉപദേശകനായെത്തിയ ആളാണ് ഇര്‍ഫാന്‍ ഹബീബ്. നിലവിലെ സാഹചര്യങ്ങള്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ സാധൂകരിക്കുകയാണ്. അയോധ്യ വിധി തെളിവുകള്‍ തെറ്റാണെന്നാണ് കമ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ വീണ്ടും ആവര്‍ത്തിക്കുന്നത്. 40 പേരടങ്ങുന്ന കമ്യൂണിസ്റ്റ് ചരിത്രകാരന്മാരും അധ്യാപകരും ഗവേഷകരും വിധിക്കാധാരമായ രേഖകള്‍ പുന:പ്പരിശോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. അയോധ്യക്കെതിരെയും ഹിന്ദു പുരാണ ഇതിഹാസങ്ങള്‍ക്കെതിരെയും ഇര്‍ഫാന്‍ ഹബീബ് ഇതാദ്യമായല്ല രംഗത്ത് വരുന്നത്. അയോധ്യാ ഖനനത്തില്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ല അവിടെ ക്ഷേത്രവുമില്ല എന്നവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്.
പുരാവസ്തു ഗവേഷണത്തിലെ അവസാനവാക്കായ ബി.ബി.ലാല്‍, എസ്.ആര്‍ റാവു, മലയാളി കെ.കെ.മുഹമ്മദ് എന്നിവര്‍ അയോധ്യയില്‍ കണ്ടെത്തിയ ചരിത്രസത്യങ്ങള്‍ യഥാര്‍ത്ഥ ഭാരതീയരെ മുഴുവന്‍ അഭിമാനിപ്പിക്കുന്നു. ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിന്റെ തലപ്പത്തിരുന്ന മറ്റൊരു പ്രഗല്‍ഭനായ ചരിത്രകാരന്‍ എംജിഎസ് നാരായണനും അതേ തെളിവുകളെ സാധൂകരിച്ചിരുന്നു. ഇന്ത്യന്‍ പാരമ്പര്യത്തെ അയോധ്യയുടെ പശ്ചാത്തലത്തില്‍ ഇവര്‍ മൂന്നുപേരും യുക്തിസഹമായും ശാസ്ത്രീയതെളിവുകള്‍ നിരത്തിയും സമര്‍ത്ഥിച്ചത് ഇടതുപക്ഷ കമ്യൂണിസ്റ്റ് കപട ചരിത്രകാരന്മാര്‍ക്ക് ഒട്ടും സഹിച്ചിരുന്നില്ല.
ഇന്ത്യയുടെ പൗരാണിക പാരമ്പര്യങ്ങള്‍ മുഴുവന്‍ കെട്ടുകഥയാണെന്നും സങ്കല്പമാണെന്നും പ്രചരിപ്പിച്ചു. ഇവരുടെ കുപ്രചരണങ്ങള്‍ക്കുമേല്‍ വീണ കനത്തപ്രഹരമായിരുന്നു മൂന്ന് നാല് ഖനനങ്ങളുടെ കണ്ടെത്തലുകള്‍. അവയാണ് അയോധ്യ ഖനനം, ഗുജറാത്തിലെ കടലിലെ ദ്വാരക നഗരം ഖനനം, ഹസ്തിനാപുരം കണ്ടെത്തല്‍ എന്നിവയെന്നും കെ.കെ.മുഹമ്മദ് പല അഭിമുഖങ്ങളിലും ചൂണ്ടിക്കാട്ടിയിരുന്നു.
അയോധ്യാ കേസ്സിന്റെ ഓരോ ഘട്ടത്തിലും പൊതു തെളിവുകളായി എതിര്‍കക്ഷികള്‍ ഹാജരാക്കിയത് ഇടതുപക്ഷ ചരിത്രകാരന്മാര്‍ അക്കാദമിക് രേഖകളെന്ന പേരില്‍ ഉണ്ടാക്കിയ കല്ലുവച്ച നുണകളായിരുന്നു എന്ന് എംജിഎസും മുഹമ്മദും വിവിധ ലേഖനങ്ങളിലും അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. അതിലിരുവരും പേരെടുത്ത് വിമര്‍ശിച്ച വ്യക്തിക ളാണ് ഇര്‍ഫാന്‍ ഹബീബ്, അലിഗഡ് മുസ്ലീം സര്‍വ്വകലാശാല പ്രൊഫസര്‍ നദീം ദസ്വി എന്നിവര്‍. അയോധ്യ ഖനനത്തെപ്പറ്റി ഒരു ദേശീയ മാദ്ധ്യമത്തിന് കെ.കെ.മുഹമ്മദ് നല്‍കിയ അഭിമുഖവും കപടചരിത്രകാരന്മാര്‍ക്ക് തിരിച്ചടിയായി.
കെ.കെ മുഹമ്മദിന്റെ അഭിമുഖത്തില്‍ അയോധ്യയിലെ ഖനനത്തെ സംബന്ധിച്ച് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു-
1976-1977ലാണ് ആദ്യം അവിടെ എസ്‌കവേഷന്‍ നടന്നത്. അന്നു ഞാനതില്‍ പങ്കുചേര്‍ന്നയാളാണ്. പ്രൊഫ. ബി.ബി. ലാലിന്റെ നേതൃത്വത്തില്‍ വിവാദമായ ഈ പള്ളിയില്‍ ചെന്നപ്പോള്‍ മറ്റുള്ള ആളുകള്‍ക്കു പ്രവേശനം സാധ്യമായിരുന്നില്ലെങ്കിലും റിസേര്‍ച്ച്‌ഴ്‌സ് ആയതിനാല്‍ ഞങ്ങള്‍ക്കു പ്രവേശനം കിട്ടി. 12 തൂണുകള്‍ ക്ഷേത്രത്തിന്റെ തൂണുകളായിരുന്നു. പിന്നീട് എസ്‌കവേറ്റ് ചെയ്ത അവസരത്തില്‍ ഈ തൂണുകള്‍ നില്‍ക്കാനായി നിര്‍മ്മിച്ച ധാരാളം ബ്രിക്‌ബേസുകള്‍ ലഭിച്ചു. പക്ഷേ, ഇതൊരു വിവാദമാക്കണമെന്ന് ബി.ബി. ലാലടക്കം ആരുംതന്നെ കരുതിയിരുന്നില്ല. അന്ന് ഇതൊരു വിവാദവിഷയമായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇതു വിവാദമാക്കിയത് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരാണ്. പ്രൊഫ. ഇര്‍ഫാന്‍ ഹബീബും മറ്റുള്ള ആളുകളും റോമില ഥാപ്പറും അതില്‍പ്പെട്ടിട്ടുണ്ട്. അതിനു മറുപടിയായിട്ടാണ് പ്രൊഫ. ബി.ബി. ലാല്‍ ആദ്യമായി ഇക്കാര്യങ്ങള്‍ പുറത്തു പറഞ്ഞ് രംഗത്ത് വരുന്നത്. ”ഞങ്ങള്‍ക്കു വേറെയും തെളിവുകളുണ്ട്” എന്നായിരുന്നു ബിബി ലാല് അന്നു വ്യക്തമാക്കിയത്.
ഞാനന്ന് തമിഴ്‌നാട്ടിലാണ്. ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി സൂപ്രണ്ടന്റായി വര്‍ക്ക് ചെയ്യുകയായിരുന്നു. ഞാനൊരു പ്രസ്താവന കൊടുത്തു: ആ ഖനനത്തില്‍ പങ്കെടുത്ത ഒരേയൊരു മുസ്ലിം ഞാനായിരുന്നു. ക്ഷേത്രസ്തംഭങ്ങളും മറ്റ് വസ്തുക്കളും ഞാന്‍ കണ്ടിട്ടുണ്ട് എന്നായിരുന്നു ആ പ്രസ്താവന.
”ഒരുപക്ഷം പറയുന്നു തെളിവുകളുണ്ട് എന്ന്. മറ്റൊരു പക്ഷം പറയുന്നു തെളിവുകളില്ല എന്ന്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മറ്റൊരു എക്‌സ്‌കവേഷന്‍ നടത്തിക്കൂടെ എന്ന അഭിപ്രായപ്രകടനങ്ങള്‍ ഉയരാന്‍ തുടങ്ങി. അതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് വളരെക്കാലം കഴിഞ്ഞ് 2003-ല്‍ ഒരു എസ്‌കവേഷന്‍ നടത്തുന്നത്. ഞങ്ങള്‍ക്കു കിട്ടിയത് 12 തൂണുകളാണെങ്കില്‍ ഇപ്പോള്‍ 50-ല്‍പ്പരം തൂണുകളുടെ ബ്രിക് ബേസുകള്‍ കിട്ടി. ഇതിനര്‍ത്ഥം ഇവിടെയൊരു മഹാക്ഷേത്രമാണ് ഉണ്ടായിരുന്നതെന്നാണ്. ക്ഷേത്രത്തിലെപ്പോഴും അവള്‍ഗ എന്നു പറയുന്ന ഏറ്റവും മുകളിലുള്ള ഒരു കല്ലുണ്ടായിരിക്കും. അത് നെല്ലിക്ക പോലുള്ളതായിരിക്കും. ഈ കല്ല് അയോധ്യയിലെ പള്ളിയുടെ അടിയില്‍നിന്നു കിട്ടി. ഇത് ജനങ്ങള്‍ താമസിക്കുന്ന ഇടത്തുനിന്നു കിട്ടില്ല, ക്ഷേത്രമുള്ള സ്ഥലത്തുനിന്നു മാത്രമേ കിട്ടുകയുള്ളു. അപ്പോള്‍ ഉയര്‍ന്ന മറ്റൊരു ചോദ്യം അയോധ്യയില്‍ എന്തായിരിക്കാം സംഭവിച്ചത്? അവിടെ സ്ഥിതി ചെയ്ത ക്ഷേത്രത്തിന് എന്തു സംഭവിച്ചു എന്നതാണ് .
ഒന്നുകില്‍ ഇത് പൊളിഞ്ഞുകിടന്നിരുന്ന ക്ഷേത്രമായിരിക്കും. ബാബര്‍ വരുന്നതിനു മുന്‍പേ പൊളിഞ്ഞുകിടന്നിരിക്കാം. അതല്ലെങ്കില്‍ അദ്ദേഹം പൊളിച്ചിരിക്കാം. ആ കാലത്ത് ആരെ വിജയിച്ചു കീഴടക്കുന്നുവോ അവരുടെ മതസ്ഥാപനങ്ങളെ, ആരാധനാലയങ്ങളെ കീഴടക്കുകയെന്നത് വിജയത്തിന്റെ ഭാഗമായി ആഘോഷിക്കാറുണ്ടായിരുന്നു. ആ നിലയ്‌ക്കു ചെയ്തതാകാം. എങ്ങനെയാണെങ്കിലും അതു സംഭവിച്ചു. മറ്റൊന്ന് ‘പ്രണാളി’ യുടെ തെളിവായിരുന്നു. പ്രണാളി എന്നാല്‍ ബിംബത്തെ കുളിപ്പിക്കുന്നതിനു പയോഗിക്കുന്നതായിരുന്നു. കുളിപ്പിച്ച ശേഷമുള്ള അഭിഷേക വെള്ളം ഒഴുകിപ്പോകുന്നതിനു മുതലയുടെ രൂപമുള്ള മകര പ്രണാളിയുമുണ്ട്. ഈ മകര പ്രണാളിയും അവിടെ നിന്നു ലഭിച്ചിട്ടുണ്ട്. ഒരു പള്ളിയാണെങ്കില്‍ ഒരിക്കലും മകരപ്രണാളിയുണ്ടാകില്ല. ഇവയൊക്കെ ഏതാണ്ട് ഈ പള്ളിയുടെ നേരെ അടിയില്‍നിന്നാണ് കിട്ടിയത്. പിന്നെ മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ 263 ബിംബങ്ങള്‍ കിട്ടി. ഒരു പള്ളിയാണെങ്കില്‍ ഒരിക്കലും ബിംബങ്ങള്‍ കിട്ടുകയില്ല. കാരണം ബിംബാരാധന മുസ്ലിം പള്ളിയില്‍ പാടില്ല. അതിനുശേഷമാണ് ഇരുപതു ലൈനുള്ള വിഷ്ണുഹരി ശിലാഫലകമെന്നുള്ള ഏറെ സവിശേഷമായ കണ്ടെത്തലായി മുഹമ്മദ് വാദിക്കുന്നു. അതില്‍ വളരെ കൃത്യമായി പറയുന്നുണ്ട്. ഇതു വിഷ്ണുവിനുണ്ടാക്കിയ ക്ഷേത്രമാണെന്ന്. ഇത്രയും തെളിവുകളുണ്ടെന്നും കെ.കെ മുഹമ്മദ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
ഖനനത്തിലൂടെ കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങളാണ് കോടതി പരിഗണിച്ചത്. എന്നാല്‍ പൊതു സമൂഹത്തില്‍ മുസ്ലീംങ്ങള്‍ ഒരു ഘട്ടത്തില്‍ ശരിയായ ധാരണയിലെത്തിയ അയോധ്യാ ശ്രീരാമ ബന്ധം ഇടതുപക്ഷ-കമ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ തള്ളിക്കളയുകയും മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതാണ് അയോധ്യാ കേസ്സ് നീളാന്‍ കാരണം.എക്കാലത്തും അയോധ്യാക്കേസില്‍ സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കി ധ്രൂവീകരണമുണ്ടാക്കിയതിലും ഇടതു ചരിത്രകാരന്‍മാര്‍ക്കുള്ള പങ്ക് ചെറുതല്ല .
നവംബര്‍ 9ന് പ്രസ്താവിച്ച വിധിയില്‍ രാമജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള അനുമതിയാണ് സുപ്രീം കോടതി നല്‍കിയത്. ഒപ്പം തര്‍ക്കസ്ഥലമായി മുമ്പ് കോടതി പരിഗണിച്ച സ്ഥലത്തിന് പുറത്ത് 5 ഏക്കര്‍ ഭൂമി പള്ളി പണിയാന്‍ സര്‍ക്കാര്‍ നല്‍കണമെന്നുമാണ് വ്യവസ്ഥയായി നിശ്ചയിച്ചത്. സുപ്രിംകോടതി വിധിയെ രാജ്യം ഒന്നടങ്കം സ്വീകരിച്ച് ഒരു മാസം പിന്നിടുമ്പോള്‍ മതധ്രൂവീകരണത്തിന് വീണ്ടും ഇറങ്ങി പുറപ്പെടുകയാണ് ഇക്കൂട്ടര്‍ .