നനുത്ത മേഘങ്ങൾ പോലെയുള്ള മുടിയിഴകൾ , കാണുമ്പോൾ ഏറെ ഇഷ്ടവും ,കൗതുകവും തോന്നുന്ന അപ്പൂപ്പൻ താടികൾ . എന്നാൽ കൗതുകം അടക്കാനാകാതെ ഒന്ന് തൊടാൻ ചെല്ലുമ്പോഴാകും അറിയുക അത് നല്ല തണുപ്പ് നിറഞ്ഞ് മഞ്ഞിൻ കട്ടകളാണെന്ന് . കാട്ടിലെ മരങ്ങളിലാണ് ശൈത്യകാലത്ത് ഇവ കാണപ്പെടുക . അതും സൂര്യപ്രകാശം കടന്നു ചെല്ലാത്ത ഇടങ്ങളിൽ .മരത്തടികളുടെയും മറ്റു നിഴലു പറ്റിയായിരിക്കും പലപ്പോഴും വളർച്ച.
വെളുത്ത മുടിനാരിഴ പോലെ കാണപ്പെടുന്ന അത്തരം മഞ്ഞിനെയാണ് ‘ഹെയർ ഐസ്’ എന്നു വിളിക്കുന്നത്. കാട്ടിലെ മഞ്ഞിൻകമ്പിളിയെന്നും മരങ്ങളുടെ മഞ്ഞിൻതാടിയെന്നുമൊക്കെ ചെല്ലപ്പേരുമുണ്ട് ഇതിന് .

100 വർഷം മുൻപാണ് ഇവയെ ആദ്യമായി രേഖപ്പെടുത്തുന്നത്. പിന്നെയും ഏറെ കഴിഞ്ഞ് 2015 വരെ കാത്തിരിക്കേണ്ടി വന്നു എങ്ങനെയാണ് ഇവ രൂപപ്പെടുന്നത് കണ്ടെത്താൻ .
ഒരു തരം ഫംഗസ് ആണ് ഹെയർ ഐസ് രൂപപ്പെടുന്നതിനു പിന്നിലെന്നായിരുന്നു കണ്ടെത്തൽ. ഫംഗസ് ഇല്ലാത്ത മരങ്ങളിലും ചിലപ്പോൾ മഞ്ഞുകട്ടകൾ കാണപ്പെടുന്നുണ്ട് . എന്നാൽ അവയ്‌ക്കൊന്നും മുടിനാരിഴയുടെ ആകൃതിയുണ്ടാകില്ല. സാധാരണ മഞ്ഞുകട്ടയായി നിൽക്കുകയും ചെയ്യും. വൈകാതെ തന്നെ ഉരുകിയൊലിക്കുകയും ചെയ്യും.
മുടിനാരു പോലുള്ള രൂപമുണ്ടാകുന്നതിനു കാരണം നേരത്തേ പറഞ്ഞ ഫംഗസാണ്. അതിന്റെ പേരാകട്ടെ എക്സിഡിയോപ്സിസ് എഫൂസ എന്നും. കൂടുതൽ നേരം ക്രിസ്റ്റൽ രൂപത്തില്‍ നിലനിൽക്കാൻ ഹെയർ ഐസിനെ സഹായിക്കുന്നതും ഈ ഫംഗസുകളാണ് .
കടപുഴകിയും മുറിഞ്ഞും വീഴുന്ന മരങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഫംഗസ് അതിലേക്കാഴ്ന്നിറങ്ങി ലിഗ്നിൻ, ടാനിൻ എന്നീ രാസവസ്തുക്കൾ വിഘടിപ്പിച്ചു പുറത്തുവിടും. ഇവയാണു മുടിനാരു രൂപത്തിലേക്ക് മഞ്ഞിനെ മാറ്റാൻ സഹായിക്കുന്നതെന്നാണു കരുതുന്നത്.

ഇത് ഭാഗ്യം കൊണ്ടുവരുന്നതാണെന്നാണ് ഗോത്രവർഗ്ഗക്കാരുടെ വിശ്വാസം .ചിലപ്പോഴൊക്കെ ഈ അപ്പൂപ്പൻ താടിയ്‌ക്ക് 20 സെന്റിമീറ്റർ വരെ നീളമുണ്ടാകാറുണ്ട്. മനുഷ്യന്റെ മുടിയുടെ അത്രതന്നെ കനവും . പക്ഷേ ഇപ്പോഴും ഇതിന്റെ പൂര്‍ണമായ രഹസ്യം കണ്ടെത്താൻ ഗവേഷകർക്കായിട്ടില്ല.















