ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യതയുടെ ആള്‍രൂപം. കുറിക്കുകൊള്ളുന്ന മറുപടികളുമായി ലോകവേദിയില്‍ ഇന്ത്യയുടെ ശബ്ദമായി മാറിയ ദേശീയ നേതാവ്. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുപോലെ ആശ്രയിക്കാമായിരുന്ന അറിവിന്റെ നിറകുടം. രാഷ്ട്രീയ ഭീഷ്മാചാര്യര്‍ക്ക്, അടല്‍ ബിഹാരി വാജ്പേയിക്ക് ഇന്ന് 95ാം ജന്മവാർഷികം.
ദൃഢം, അചഞ്ചലം എന്നൊക്കെയാണ് ഹിന്ദിയില്‍ അടല്‍ എന്ന വാക്കിനര്‍ത്ഥം. സൗമ്യനായിരുന്നെങ്കിലും പെരുമാറ്റത്തിലും നിലപാടുകളിലും കൃത്യതയും തീരുമാനങ്ങളില്‍ ദൃഢതയും വാജ്പേയിയുടെ പ്രത്യേകതകളായിരുന്നു. ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രിയെന്ന നെഹ്റുവിന്റെ പരാമര്‍ശം പില്ക്കാലത്ത് യാഥാര്‍ത്ഥ്യമായതിന് കാരണവും ഇതൊക്കെയാണ്.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 1924 ഡിസംബര്‍ 25ന് കൃഷ്ണ ദേവിയുടേയും കൃഷ്ണ ബിഹാരി വാജ്പേയിയുടേയും മകനായി ഇടത്തരം കുടുംബത്തിലാണ് വാജ്പേയിയുടെ ജനനം. പഠനത്തില്‍ സമര്‍ത്ഥനായിരുന്ന അദ്ദേഹം ഗ്വാളിയോറിലെ വിക്ടോറിയ കോളേജില്‍ നിന്ന് സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്കോടെ ബിരുദവും കാണ്‍പൂരിലെ ഡി.എ.വി. കോളേജില്‍ നിന്നും രാഷ്ട്രതന്ത്രത്തില്‍ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടിയാണ് വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കിയത്.
1942ലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെയായിരുന്നു വാജ്പേയിയുടെ ദേശീയ രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ പല നയങ്ങളും രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം സുപ്രധാന പങ്കാളിയായി. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകായി സാമൂഹ്യ രംഗത്തേക്കിറങ്ങിയ അദ്ദേഹം 1951ല്‍ രൂപം കൊണ്ട ഭാരതീയ ജന സംഘത്തിന്റെയും, 1977-80 കാലഘട്ടത്തില്‍ ജനതാ പാര്‍ട്ടിയുടേയും സ്ഥാപക നേതാക്കളില്‍ ഒരാളായി വര്‍ത്തിച്ചു. 1957ലെ രണ്ടാം ലോകസഭ മുതല്‍ ഒന്‍പതു തവണ വാജ്പേയി ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
1977ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാര്‍ട്ടി മന്ത്രിസഭയില്‍ വാജ്പേയി വിദേശകാര്യ മന്ത്രി സ്ഥാനം വഹിച്ചു. 1990കളില്‍ ഐക്യരാഷ്ട്ര സഭയില്‍ കാശ്മീര്‍ പ്രശ്നത്തില്‍ സംസാരിക്കാനായി സര്‍ക്കാര്‍ അയച്ചത് അന്നത്തെ പ്രതിപക്ഷ നേതാവായ വാജ്പേയിയെ ആയിരുന്നുവെന്നത് അദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയ്ക്ക് തെളിവായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
1984 ലെ ഡല്‍ഹി ഇന്ദിരാ ഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് സിഖ് മതക്കാര്‍ ക്രൂരമായി കൂട്ടക്കൊല ചെയ്യപ്പെടുന്ന സാഹചര്യം. അന്ന് അധികാരക്കസേരയിലേക്ക് ആകസ്മികമായി ഉയര്‍ത്തപ്പെട്ട പ്രധാനമന്ത്രി രാജീവ് ഗാന്ധി സിഖ് കൂട്ടക്കൊലയെപ്പറ്റിയുള്ള ചോദ്യത്തിന് തത്വ ചിന്താപരമായി നല്കിയ മറുപടി ‘വന്മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങു’മെന്നായിരുന്നു . ‘വന്മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങുകയല്ല മറിച്ച് ഭൂമി കുലുങ്ങുമ്പോഴാണ് വന്മരം വീഴുന്നതെന്ന’ അര്‍ത്ഥ ഗര്ഭമായ മറുപടിവന്നത് പ്രഗത്ഭനായ വാഗ്മിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയില്‍ നിന്നായിരുന്നു.
1996ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭാരതീയ ജനതാ പാര്‍ട്ടി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടിനേതാവായ വാജ്പേയിയെ മന്ത്രി സഭയുണ്ടാക്കാന് ക്ഷണിക്കുന്നത്. തുടര്‍ന്ന് മെയ് 16ന് ഭാരതത്തിന്റെ പതിനൊന്നാമത് പ്രധാനമന്ത്രിയായി അടല്‍ ബിഹാരി വാജ്പേയി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ലോക്സഭയില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ മറ്റു കക്ഷികളുടെ പിന്തുണ ലഭിക്കാതെ വന്നതോടെ പതിമൂന്നു ദിവസത്തിനു ശേഷം അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.
തുടര്‍ന്ന് 1998ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ മറ്റു കക്ഷികളുമായി ചേര്‍ന്ന് ബി ജെപി ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) എന്ന മുന്നണിയുണ്ടാക്കി. തുടര്‍ന്ന് വാജ്പേയി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റു. പിന്നീട് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എന്‍.ഡി.എ കേവല ഭൂരിപക്ഷം തെളിയിച്ചെങ്കിലും വാജ്പേയി മന്ത്രിസഭക്ക് പതിമൂന്നു മാസത്തെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തിയിരുന്ന എ.ഐ.എ.ഡി.എം.കെ. മുന്നണി വിട്ടതോടെ കേവലഭൂരിപക്ഷം നഷ്ടപ്പെട്ട വാജ്പേയി മന്ത്രിസഭ വിശ്വാസവോട്ടെടുപ്പില്‍ ഒരു വോട്ടിനു പരാജയപ്പെട്ടു.
അധികാരത്തിലിരുന്ന ഈ ചുരുങ്ങിയ കാലയളവില്‍ ഭാരതത്തിന്റെ സുപ്രധാനവും നിര്‍ണ്ണായകവുമായ സംഭവങ്ങള്‍ക്ക് വാജ്പേയി സര്‍ക്കാര്‍ സാക്ഷ്യം വഹിച്ചു. അതില്‍ പ്രധാനപ്പെട്ടവയാണ് പൊക്രാന്‍ ആണവ പരീക്ഷണവും, കാര്‍ഗില്‍ യുദ്ധവും, പാര്‍ലമെന്റ് ആക്രമണവും.
1998 മെയ് മാസത്തിലാണ് രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയില്‍ വെച്ച് ഭാരതം രണ്ടാം ആണവ പരീക്ഷണം നടത്തി വിജയിക്കുന്നത്. ഈ പരീക്ഷണങ്ങളിലൂടെ സ്വയം ആണവായുധമുണ്ടാക്കുന്ന ആറാമത്തെ രാജ്യമെന്ന ഖ്യാതി ഭാരതം സ്വന്തമാക്കി. ‘ഓപ്പറേഷന് ശക്തി’ എന്ന രഹസ്യനാമത്തില്‍ നടപ്പിലാക്കിയ പരീക്ഷണം പിന്നീട് പൊഖ്റാന്‍2 എന്ന പേരില്‍ അറിയപ്പെട്ടു. ആണവ പരീക്ഷണത്തിന് അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോകരാജ്യങ്ങളുടെ ഉപരോധങ്ങളെ നയതന്ത്രബന്ധം കൊണ്ടും ഇച്ഛാശക്തികൊണ്ടും മറികടന്നത് വാജ്പേയി എന്ന രാഷ്ട്രതന്ത്രജ്ഞന്റെ നേതൃപാടവത്തിനു ഉദാഹരണമാണ്.
അതുവരെ ഭാരതത്തോട് ശത്രുതാ നിലപാടെടുത്തിരുന്ന പാകിസ്താനുമായുള്ള നയതന്ത്ര വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ആണവനിരായുധീകരണത്തിനും വ്യവസ്ഥ ചെയ്യുന്ന ലാഹോര്‍ കരാര്‍ നടപ്പിലാക്കിയത് വാജ്പേയി സര്‍ക്കാരിന്റെ സുപ്രധാന നേട്ടമാണ്. കാശ്മീരിലെ അതിര്‍ത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീര്‍ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് കാര്‍ഗില്‍ യുദ്ധത്തിനു തുടക്കമിട്ടത്. ഈ നിര്‍ണ്ണായക ഘട്ടത്തിലും ഭാരതത്തെ വിജയത്തോട് അടുപ്പിച്ചതും പാകിസ്താനെ നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാന് നിര്‍ബന്ധിതമാക്കിയതും വാജ്പേയി എന്ന വ്യക്തിത്വത്തിന്റെ കണിശത തന്നെയായിരുന്നു.
1999ലെ പൊതു തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളില്‍ വിജയിച്ച ദേശീയ ജനാധിപത്യ സഖ്യം ലോകസഭയില്‍ ഭൂരിപക്ഷം നേടി. 1999 ഒക്ടോബര്‍ 13നു വാജ്പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സ്വാഭിമാനമുള്ള സുശക്തമായ രാജ്യമായി വാജ്പേയിയുടെ ഭരണ കാലത്ത് ഭാരതം ഉയര്‍ത്തെണീറ്റു. അന്താരാഷ്ട്ര വേദികളില്‍ ചങ്കുറപ്പോടെ തീരുമാനങ്ങളെടുക്കാനും പ്രതിരോധ മേഖലയില്‍ വളര്‍ച്ച കൈവരിക്കാനും സര്‍ക്കാരിനു കഴിഞ്ഞു. പരാശ്രയ ശീലത്തില്‍ നിന്നും സ്വാശ്രയത്വത്തിലേക്കുള്ള തന്ത്രപരമായ മാറ്റം ലോക ശ്രദ്ധ നേടുകയും ചെയ്തു.
ദേശാഭിമാന പ്രചോദിതമായ നിരവധി കാവ്യങ്ങള്‍ വാജ്പേയി രചിച്ചിട്ടുണ്ട്. ഇരുപത്തിയൊന്ന് കവിതകള്‍ (2003), ക്യാ ഖോയാ ക്യാ പായാ (1999), മേരി ഇക്യാവനാ കവിതായേം (1995), ശ്രേഷ്ഠ കവിത (1997) എന്നിവ അദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങളാണ്.
അദ്ദേഹത്തിന് ലഭിച്ച ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന പുരസ്കാരം ആ മഹാന് അര്‍ഹിച്ച ബഹുമതി തന്നെയാണെന്നതില്‍ സംശയമില്ല. ഇത്രയധികം രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യവും ഭരണ പരിചയവുമുള്ള നേതാവ് ഭാരതത്തിലുണ്ടായിരുന്നോ എന്ന് സംശയമാണ്.
മൂത്രാശയ അണുബാധ, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍, ശ്വാസതടസ്സം എന്നിവയെ തുടര്‍ന്ന് 2018 ഓഗസ്റ്റ് 16ന് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ചായിരുന്നു അന്ത്യം.















