അമരാവതി : ആന്ധ്രപ്രദേശിൽ കോഴിപ്പോരിനിടെ കോഴിയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 55 വയസ്സുകാരനായ സരിപ്പള്ളി വെങ്കടേശ്വര റാവുവാണ് കൊല്ലപ്പെട്ടത്. നിയമ വിരുദ്ധമായി നടക്കുന്ന കോഴിപ്പോരിനിടെയാണ് കോഴി ഇയാളെ ആക്രമിച്ചത്.
തുടയിലേറ്റ ഗുരുതരമായ മുറിവാണ് മരണത്തിനു കാരണമായത്. കോഴിയുടെകാലിൽ കെട്ടിവെച്ച മൂർച്ചയേറിയ കത്തിയിൽ നിന്നാണ് മുറിവേറ്റത്. ഇയാളുടെ കാലിലെ പ്രധാന ഞരമ്പ് മുറിഞ്ഞതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അനധികൃതമായി നടത്തുന്ന കോഴിപ്പോരിനിടെ കാണികൾക്കും ഉടമസ്ഥർക്കും പരിക്കേൽക്കുന്നത് സാധാരണമാണ്. കോഴിയുടെ കാലുകളിൽ മൂർച്ചയേറിയ കത്തികൾ കെട്ടിവെച്ചാണ് പോര് നടക്കുന്നത്. പോരിനിടെ കോഴി കാണികൾക്കിടയിലേക്ക് പറക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് സാധാരണമാണ്.
കോഴിപ്പോരു നടക്കുന്നതിനിടെ കോടികളുടെ വാതുവയ്പ്പും നടക്കും. ലഹരി മാഫിയകളും ഗുണ്ടാ സംഘങ്ങളും തമ്പടിച്ചിരിക്കുന്ന ഇത്തരം പ്രദേശങ്ങളിലേക്ക് പൊലീസിന് അത്ര എളുപ്പം എത്താൻ കഴിയാറില്ല. പലയിടത്തും ഡ്രോണുകൾ ഉപയോഗിച്ചാണ് പൊലീസിന്റെ നിരീക്ഷണം.