വായനയെ ആയുധമാക്കി മാറ്റിയ വ്യക്തിത്വത്തിനുടമ സത്യനാരായൺ മുണ്ടയൂർ എന്ന അങ്കിൾ മൂസ . ചിലവ് കുറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ , വായനാ പ്രസ്ഥാനങ്ങളിലൂടെ അരുണാചൽ പ്രദേശിനെ വായനയുടെ മായാലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി അദ്ദേഹം .
കേരളത്തിൽ ജനിച്ച സത്യനാരായൺ മുണ്ടയൂർ 1979-ലാണ് മുംബൈയിൽ റവന്യൂ ഓഫീസർ എന്ന ജോലി ഉപേക്ഷിച്ച് അരുണാചൽപ്രദേശിലെ ലോഹിതിൽ എത്തുന്നത്. ജീവിതം പണം സമ്പാദിക്കാനുള്ള വഴി മാത്രമല്ലെന്ന തിരിച്ചറിവായിരുന്നു ഇതിനു പിന്നിൽ . പിന്നീടങ്ങോട്ട് വായനയ്ക്കായി മാത്രമുള്ള കാലം .
ഗോത്രവർഗ കുടുംബങ്ങൾ താമസിക്കുന്ന വിദൂര പ്രദേശങ്ങളിൽ ട്രാൻസ്പോർട്ട് ബസുകളിലായി പുസ്തകങ്ങൾ എത്തിച്ചു . വാക്രോ, ചോങ്കാം, ലതാവ്, അൻജാവ് എന്നിവിടങ്ങളിലായി 13 വായനശാലകൾ തുറന്നു. അമർ ചിത്രകഥ മുതൽ റസ്കിൻ ബോണ്ട് വരെ നീളുന്ന 10,000-ത്തോളം പുസ്തകങ്ങളാണ് ഓരോ വായനശാലയിലുമുള്ളത്.
ക്വിസുകൾ, നിയമങ്ങൾ എന്നിവ ഉൾപ്പെടുന്ന പുസ്തകങ്ങളുടെ കേന്ദ്രമായി ഈ ലൈബ്രറികൾ മാറി . ഗൃഹ വായന പ്രോത്സാഹിപ്പിക്കാനായി ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർക്ക് പുസ്തകങ്ങൾ നൽകി അത് കുട്ടികളുടെ പക്കൽ എത്തിക്കുന്ന പദ്ധതി ആരംഭിച്ചു . വിവേകാനന്ദ കേന്ദ്രം അരുണാചൽ പ്രദേശിൽ ആരംഭിച്ച സ്ക്കൂളിൽ സത്യനാരായണന് ജോലി ലഭിച്ചിരുന്നു . വിവേകാനന്ദ കേന്ദ്രയുടെ നെടുന്തൂണായ ഏക്നാഥ് റാനഡേയുടെ സ്വപ്നമായിരുന്നു ദിബ്രുഗഡ് ആസ്ഥാനമായി കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക എന്നത്. അതിനുള്ള പ്രാഥമിക പ്രവർത്തനങ്ങളിലേക്കുമാണ് അദ്ദേഹം ആദ്യം നിയോഗിക്കപ്പെടുന്നത്.
അരുണാചൽ പ്രദേശിലെ നാടോടി സംസ്കാരത്തെക്കുറിച്ച് മലയാളത്തിൽ കുട്ടികൾക്കായി പുസ്തകം രചിച്ചിട്ടുണ്ട് . വടക്കുകിഴക്കൻ മേഖലയിലെ വിദ്യാഭ്യാസം പരിഷ്കരിക്കുന്നതിൽ അങ്കിൾ മൂസയുടെ അസാധാരണമായ ശ്രമങ്ങൾക്കുള്ള ആദരവാണ് ഈ പത്മശ്രീ.