രാജ്യത്തെ വനിതകളുടെ ക്ഷേമത്തിന് കേന്ദ്രബജറ്റില്‍ 28,600 കോടി രൂപയാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. വനിതാ ക്ഷേമത്തിനായുള്ള പ്രഖ്യാപനം നടത്തുന്നതിനിടെ ഒന്നാം മോദി സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ പദ്ധതിയെ കുറിച്ച് ധനമന്ത്രി സൂചിപ്പിക്കുകയുണ്ടായി.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ‘ബേട്ടി ബച്ചാവോ’ പദ്ധതി വന്‍ വിജയമാണെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ സ്‌കൂളുകളില്‍ പ്രവേശനം നേടിയ പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളേക്കാള്‍ കൂടുതലാണ്. സ്‌കൂള്‍ പ്രാഥമിക തലങ്ങളില്‍ 94.32 ശതമാനം പെണ്‍കുട്ടികള്‍ പ്രവേശനം നേടി. ദ്വിതീയ തലത്തില്‍ 81.32 ശതമാനവും ഉന്നത വിദ്യാഭ്യാസത്തിന് 59.7 ശതമാനം പെണ്‍കുട്ടികളും പ്രവേശനം നേടിയെന്നും ധനമന്ത്രി പറഞ്ഞു. ഇവയിലെല്ലാം പെൺകുട്ടികൾ ആൺകുട്ടികളെ കടത്തിവെട്ടി. ഒരു കാലത്ത് പെൺഭ്രൂണഹത്യ സാധാരണമായിരുന്ന ഒരു രാജ്യത്താണ് ഇത് സാദ്ധ്യമായത്.
വിദ്യാഭ്യാസത്തിനായി കാലാകാലങ്ങളായി വിവിധ പദ്ധതികള്‍ രാജ്യം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ലോക്യരാജ്യങ്ങള്‍ പോലും മികച്ചതെന്ന് വിലയിരുത്തിയ പദ്ധതിയാണ് ബേട്ടീ ബച്ചാവോ. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിരക്ക് വര്‍ദ്ധിക്കുന്നു എന്ന കണക്ക് രാജ്യത്തിന്റെ സാമ്പത്തിക മേഖലയും പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. സ്ത്രീവിദ്യാഭ്യാസ നിരക്ക് മാറ്റം വരുത്തുന്നത് കേവലം കുടുംബ പശ്ചാത്തലത്തിന് മാത്രമല്ല രാജ്യത്തിന്റെ മൊത്തമായ വികസനവും സാമൂഹിക പശ്ചാത്തലവുമാണെന്ന ദീര്‍ഘവീക്ഷണത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു പദ്ധതി ഉയര്‍ന്നുവന്നതെന്നതും ആഘോഷിക്കപ്പെടേണ്ടതാണ്.
പ്രാഥമിക വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലുള്ള വന്‍ വര്‍ദ്ധനവാണ് ധനകാര്യമന്ത്രി ഇന്ന് ചൂണ്ടിക്കാണിച്ചത്.ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുംഈ പെണ്‍കുട്ടികള്‍ എത്തിപ്പെടുന്നതിനുള്ള അടിസ്ഥാന സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കും. ഇത് വ്യാവസായിക,ആരോഗ്യ,സാമ്പത്തിക രംഗങ്ങളില്‍ സ്ത്രീ തൊഴിലാളികളും സംരംഭകരും ഉയര്‍ന്നു വരുമെന്ന സൂചനയാണ് നൽകുന്നത്. ഒരു രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഏറ്റവും നിര്‍ണ്ണായകമായ ചുവടുവെയ്പ്പുകൂടിയാണ് ബേട്ടി പഠാവോ പദ്ധതിയിലൂടെ മോദി സര്‍ക്കാര്‍ നടത്തിയതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തും.
ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി പ്രത്യേക പദ്ധതികള്‍ കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപനം നടത്തി.ഒന്നാം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വനിത ക്ഷേമ പദ്ധതികളുടെ പിന്തുടര്‍ച്ച മാത്രമാണ് ഈ പദ്ധതികളും. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പോഷാകാഹാര പദ്ധതിയ്‌ക്കായി സര്‍ക്കാര്‍ നീക്കിവെച്ച 6000 രൂപ എന്ന വിഹിതം രാജ്യത്തെ പെണ്‍ഭ്രൂണഹത്യ നിരക്കുകള്‍ കുറയുന്നതിന് വലിയ കാരണമായെന്നാണ് ഗ്രാമീണമേഖലയിലെ വികസന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പോഷകാഹാര പദ്ധതികള്‍ക്കായി 35,600 കോടി രൂപ 2020-21 ബജറ്റിലും വകയിരുത്തിയിട്ടുണ്ട്. രാജ്യത്തെ പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താന്‍ ആറു ലക്ഷം അങ്കണവാടി ജീവനക്കാര്‍ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കുന്ന പദ്ധതിയും സ്ത്രീ ശാക്തീകരണം അടിവരയിട്ടുറപ്പിക്കുന്നതിനുള്ള മോദി സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കങ്ങളാണ്.
ആറ് ലക്ഷം അങ്കണവാടി പ്രവര്‍ത്തകരുടെ പക്കല്‍ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുക എന്ന നേട്ടമാണ്. പത്ത് കോടി വീടുകളിലെ കുട്ടികളുടെ ആരോഗ്യവിവരങ്ങളും പോഷകാരോഗ്യവിവരങ്ങളും ഇത് വഴി കേന്ദ്രമന്ത്രാലയത്തിന് നേരിട്ട് ലഭിക്കുന്നു. ഇത് വന്‍ നേട്ടമാണെന്നും ധനമന്ത്രി സൂചിപ്പിച്ചു.മാതൃമരണ നിരക്ക് കുറയ്‌ക്കേണ്ടതിന്‍രെ അത്യാവശ്യവും ധനമന്ത്രി ബജററവതരണത്തില്‍ വ്യക്തമാക്കി.
1978-ലാണ് ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്തിയത്. 15-ല്‍ നിന്ന് 18 ആക്കിയാണ് ഉയര്‍ത്തിയത്. പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ വിവാഹം ഇതിനൊരു തടസ്സമോ, അമ്മയാവുന്നത് ഇതിന് ബുദ്ധിമുട്ടോ ആകാതിരിക്കാന്‍ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് പഠിക്കാന്‍ ഒരു സമിതിയെ (Task Force) നിയോഗിക്കും.