ഓക് ലൻഡ്: കിട്ടിയ അവസരങ്ങൾ വീണ്ടും കളഞ്ഞ് കുളിച്ച് മലയാളി താരം സഞ്ജു സാംസൺ. അടുത്തിടെ കിട്ടിയ മൂന്ന് അവസരങ്ങളാണ് സഞ്ജു പാഴാക്കി കളഞ്ഞത്. ന്യൂസിലൻഡിനെതിരായ അവസാന ട്വന്റി20യിലും ഓപ്പണറാവാൻ അവസരം ലഭിച്ചിട്ടും സഞ്ജുവിന് അത് പ്രയോജനപ്പെടുത്താനായില്ല. അഞ്ച് പന്ത് നേരിട്ട സഞ്ജുവിന് വെറും രണ്ട് റൺസ് മാത്രമെടുക്കാനേ കഴിഞ്ഞുള്ളൂ.
രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തിയിട്ടും സഞ്ജുവിന് അവസരം നൽകുന്നതിനായി താരത്തെ തന്നെ രാഹുലിന് ഒപ്പം ഓപ്പണറായി പരീക്ഷിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജുവിനെ ടീം ഇന്ത്യയുടെ ഓപ്പണറാക്കി പരീക്ഷണം നടത്തിയത്. എന്നാൽ രണ്ട് അവസരങ്ങളും സഞ്ജു പാഴാക്കി.
ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ ജയിച്ച് ടീം പരമ്പര സ്വന്തമാക്കിയതോടെയാണ് ബഞ്ചിലിരിക്കുന്ന താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ മാനേജ്മെന്റ് തയ്യാറായത്. നാലാം മത്സരത്തിൽ ഹിറ്റ്മാൻ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചതോടെ സഞ്ജു ഓപ്പണറായി. രാഹുലിനൊപ്പമിറങ്ങിയ സഞ്ജുവിന്റെ സമ്പാദ്യം 5 പന്തിൽ നിന്ന് 8 റൺസ് മാത്രം.
ഇതിന് മുൻപ് ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലും ലഭിച്ച അവസരം സഞ്ജു പാഴാക്കിയിരുന്നു. രണ്ട് പന്തിൽ ആറ് റൺസുമായാണ് അന്ന് സഞ്ജു മടങ്ങിയത്. തുടർച്ചയായി ലഭിച്ച അവസരങ്ങൾ പാഴാക്കിയ സഞ്ജുവിന് ഇനിയും മാനേജ്മെന്റ് അവസരങ്ങൾ നൽകിയേക്കില്ല.
ധോണിയുടെ അഭാവത്തിൽ ഋഷഭ് പന്തിനെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാക്കിയതിനെതിരെ ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിരുന്നു. പന്തിന് പകരം സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് ബിസിസിഐയുടെ സാമൂഹിക മാദ്ധ്യമ പ്രൊഫൈലുകളിലടക്കം കമന്റുകളും ഇട്ടിരുന്നു. ഇതിന് പുറമെ തിരുവനന്തപുരത്ത് ഇന്ത്യ വിൻഡീസ് പരമ്പരയിലെ മത്സരം നടക്കുന്നതിനിടെ ഋഷഭ് പന്തിനെ കൂകി വിളിക്കുകയും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
ഇങ്ങനെ സഞ്ജുവിനെ അനുകൂലിച്ച് ഋഷഭ് പന്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടിരുന്നവർക്കെതിരെ ഇപ്പോൾ മറുവിഭാഗം ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. പന്തിന് ടാർജറ്റ് ചെയ്ത് വിമർശിച്ചിരുന്നവർ ഇപ്പോൾ സഞ്ജുവിന്റെ പ്രകടനത്തിൽ എന്ത് പറയുന്നുവെന്നാണ് മറുവിഭാഗത്തിന്റെ ചോദ്യം.















