വയനാട്: മേപ്പാടി ഗ്രാമപഞ്ചായത്തിലെ കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അപകടത്തിൽ ആകെ 18 പേർപ്പെട്ടതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ 10 പേരെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, അഞ്ചുപേർക്കായി വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ തുടരുകയാണ്.
കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത നിർമാണ സ്ഥലത്തെ മീനാക്ഷി പാലത്തിനുസമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. പദ്ധതി പ്രദേശത്ത് ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി എം.എൽ.എ. ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ അടിയന്തര അവലോകന യോഗം ചേർന്നു. സംസ്ഥാന പൊലീസിന്റെ സ്നിഫർ നായകളെയും സ്ഥലത്തെത്തിച്ച് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം ശക്തമാക്കിയിട്ടുണ്ട്.
മണ്ണിടിച്ചിലിനെ തുടർന്ന് മേപ്പാടി–ചൂരൽമല റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മീനാക്ഷി പാലത്തിലേക്ക് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പാലത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ ഗതാഗതം പുനഃസ്ഥാപിക്കൂവെന്ന് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
പാലത്തിന്റെ ഇരുവശങ്ങളിലും കുടുങ്ങിക്കിടക്കുന്ന പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിക്കുകയാണ്. മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലും ചൂരൽമല പള്ളി ഹാളിലും താൽക്കാലിക താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂളിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിത സ്ഥലങ്ങളിലെത്തിക്കാനുള്ള നടപടികളും സ്വീകരിച്ചു.
അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് തുരങ്കപാത നിർമാണ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ജില്ലാ ഭരണകൂടം നിർത്തിവെക്കാൻ നിർദേശം നൽകിയിരുന്നതിനാൽ അപകടസമയത്ത് നിർമാണ ജോലികൾ നടന്നിരുന്നില്ല. എന്നിരുന്നാലും, പദ്ധതി മേഖലയിലുണ്ടായിരുന്ന ജീവനക്കാരാണ് ദുരന്തത്തിൽപ്പെട്ടത്.
ഏറാട്ടുകുണ്ട്, അട്ടമല, മമ്മിക്കുന്ന്, അംബേദ്കർ ഉന്നതി തുടങ്ങിയ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരെയും മുൻകരുതൽ നടപടിയുടെ ഭാഗമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിട്ടുണ്ട്.
അവലോകന യോഗത്തിൽ തിരുവമ്പാടി എം.എൽ.എ. സി.കെ. കാസിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പോലീസ് മേധാവി ദേവ് മനോഹർ, എ.ഡി.എം. കെ. അജീഷ്, സബ് കലക്ടർ അതുൽ സാഗർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.















