സംഹാരമൂർത്തിയ്ക്ക് സമർപ്പണം ,ലോകൈകനാഥനായ പരമശിവനു വേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചു പ്രാർത്ഥിച്ച രാത്രിയെന്ന് സങ്കൽപ്പം , ഇന്ന് മഹാശിവരാത്രി . ജഗദ്ഗുരുവായ പരമേശ്വരന് മുന്നിൽ ലോകം നമിക്കുന്ന നാൾ .
മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രി . ‘ ഓം നമഃ ശിവായ ‘ എന്ന പഞ്ചാക്ഷരീ മന്ത്രത്താൽ ഭക്തലക്ഷങ്ങൾ മഹാദേവനെ ഇന്ന് സ്തുതിക്കുന്നു . ‘ ഞാൻ ശിവനെ ഭജിക്കുന്നു ‘ എന്ന് അർത്ഥം വരുന്ന പഞ്ചാക്ഷരീ മന്ത്രത്തിൽ പ്രപഞ്ചശക്തികൾ സമന്വയിക്കുന്നുവെന്നാണ് വിശ്വാസം .ഓം എന്നാൽ നശിക്കാത്തതെന്നാണ്. ‘ന’ ഭൂമിയെയും ‘മ’ ജലത്തെയും ‘ശി’ അഗ്നിയെയും ‘വാ’ വായുവിനെയും ‘യ’ ആകാശത്തെയും സൂചിപ്പിക്കുന്നു.
ശിവനെ പ്രീതിപ്പെടുത്താനുള്ള എട്ട് വ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി എന്നാണ് പറയപ്പെടുന്നത്. കുംഭമാസത്തിലെ കൃഷ്ണ ചതുർദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത് പുരാണങ്ങൾ പ്രകാരം എല്ലാ മാസത്തിലും ഓരോ ശിവരാത്രികൾ വരുന്നുണ്ട് എന്നതാണ് വിശ്വാസം. ഇത് പ്രകാരം എല്ലാ മാസത്തിലെയും കൃഷ്ണപക്ഷത്തിലെ ചതുർദശിയാണ് മാസ ശിവരാത്രിയായി കണക്കാക്കപ്പെടുന്നത്. എന്നാൽ മാഘ മാസത്തിലെ കൃഷ്ണപക്ഷ ചതുർദശിയെയാണ് മഹാശിവരാത്രി എന്ന് വിശേഷിപ്പിക്കുന്നതും ശിവരാത്രിയായി ആഘോഷിക്കുന്നതും.സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം.
ആയിരം ഏകാദശിക്ക് തുല്യമാണ് അര ശിവരാത്രി. കാളകൂടം വിഷം പാനം ചെയ്ത മഹാദേവനായി ദേവഗണങ്ങൾ രാത്രി മുഴുവൻ ഉണർന്നിരുന്ന് ശിവഭജനം ചെയ്തതായാണ് വിശ്വാസം . എല്ലാം ഞാൻ എന്ന അഹങ്കാരത്താൽ കണ്ണുകൾ തുറക്കാത്ത മനുഷ്യനെ അതിൽ നിന്ന് മോചിപ്പിച്ച് ഈശ്വരീയ ജ്ഞാനത്തിന്റെ അമൃതം പകർന്ന് നൽകാൻ ഭഗവാന് മാത്രമേ കഴിയൂ .
ശിവ സഹസ്രനാമം, ബില്വാഷ്ടകം, ലിംഗാഷ്ടകം, ശിവാഷ്ടകം ,ഉമാമഹേശ്വരസ്തോത്രം ,പഞ്ചാക്ഷരീ മന്ത്രം,മൃത്യുഞ്ജയ മന്ത്രം , പഞ്ചാക്ഷരീ സ്തോത്രം എന്നിവയാണ് ഈ ദിനത്തിൽ ഉരുവിടേണ്ടത് .
ദേവാധിദേവനായ ശ്രീമഹാദേവനും, സർവ്വൈശ്വര്യ പ്രദായിനിയായ ആദിപരാശക്തിയുമാണ് പ്രപഞ്ചത്തിന്റെയും , ഒപ്പം പ്രണയ്ത്തിന്റെയും ആധാരം . ക്ഷിപ്രകോപിയും,ക്ഷിപ്ര പ്രസാദിയുമായ ശ്രീ പരമേശ്വരന്റെ താണ്ഡവത്തിന്റെ താളമാണ് പ്രപഞ്ചത്തെ നയിക്കുന്നത്.പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന് നടരാജൻ എന്ന പേരുണ്ടായത്.സൂര്യൻ , ചന്ദ്രൻ , അഗ്നി എന്നിവയെ പ്രതിനിധീകരിച്ച് മൂന്ന് നേത്രങ്ങൾ ഉള്ളതിനാൽ ഭഗവാൻ മുക്കണ്ണനായി .
പുലിത്തോലണിഞ്ഞവനും പന്നഗഭൂഷണനും ഭസ്മാലംകൃതനുമായ സംഹാരമൂർത്തി സർവ്വചരാചരങ്ങളുടേയും ജീവചൈതന്യത്തെ തന്നിലേക്ക് കേന്ദ്രീകരിച്ചു നിർത്തി ആനന്ദ നൃത്തം ചവിട്ടുകയായി , ആ താള സൗന്ദര്യമാണ് പ്രപഞ്ചത്തിന്റെ ശക്തി , അതിൽ നിന്നു വിഭിന്നമായി, ആ താളപ്രമാണങ്ങളിൽനിന്നു മാറി മറ്റൊന്നില്ല , പ്രപഞ്ചവും ഇന്ന് ആ താളത്തിൽ ലയിക്കുന്നു….