തിരുവനന്തപുരം: പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് മൂന്നാം തവണയും ചോദ്യം ചെയ്തു.പൂജപ്പുരയിലെ വിജിലന്‍സ് ഓഫീസില്‍ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ 3 മണിക്കൂര്‍ നീണ്ടു.കമ്പനി എംഡി സുമിത് ഗോയല്‍, മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് എന്നിവരുടെ മൊഴിയടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍ .
വിജിലന്‍സ് നിരത്തിയ തെളിവുകള്‍ക്ക് ഇബ്രാഹിം കുഞ്ഞു കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് അന്വേഷണ വൃത്തങ്ങള്‍ നല്കുന്ന വിവരം. നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.
പാലാരിവട്ടം മേല്‍പാലം പണിയുമായി ബന്ധപ്പെട്ട കരാറുകാരന് മുന്‍കൂറായി 8.25 കോടി രൂപ പലിശ പോലും ഈടാക്കാതെ നല്‍കിയതില്‍ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് കേസിലെ നാലാം പ്രതിയായ ടി.ഒ സൂരജ് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞിലേക്ക് അന്വേഷണസംഘം തിരിയുന്നത്.രണ്ട് തവണ നടത്തിയ ചോദ്യം ചെയ്യലില്‍ ഇബ്രാംഹിംകുഞ്ഞ് നല്കിയ പല മൊഴികളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വിജിലന്‍സ് ഇന്നും വീണ്ടും ചോദ്യം ചെയ്തത്.
വിജിലന്‍സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെന്നും ,അന്വേഷണവുമായി സഹകരിക്കുമെന്നും ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിം കുഞ്ഞ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേ സമയം തെളിവ് ശേഖരണം തുടരുകയാണെന്നും, കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമെ പ്രതിചേര്‍ക്കലും, അറസ്റ്റും സംബന്ധിച്ച കാര്യങ്ങളിലും തീരുമാനമെടുക്കു എന്ന് വിജിലന്‍സ് അറിയിച്ചു. ഇബ്രാഹിംകുഞ്ഞിന് പിന്നാലെ റോഡ്സ് ആന്‍ ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് മുന്‍ എംഡി മുഹമ്മദ് ഹനീഷിനെയും വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര് പ്രതികളാകുമെന്ന സൂചനയും വിജിലന്‍സ് നല്‍കുന്നുണ്ട്.