അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള രക്തത്തിന്റെ നിറമുള്ള മഞ്ഞ് കട്ടകളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. അന്റാര്‍ട്ടിക്കയിലെ മുന്‍ ബ്രിട്ടീഷ് ഗവേഷണ കേന്ദ്രത്തിന് സമീപത്താണ് ചുവപ്പു നിറമുള്ള മഞ്ഞുകട്ടകള്‍ കാണപ്പെട്ടത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മൈക്രോസ്‌കോപ്പിക് ആല്‍ഗകള്‍ കാരണം തണുത്തുറഞ്ഞ താപനിലയില്‍ ഈ മഞ്ഞുകട്ടകളെ ചുവന്ന നിറത്തില്‍ കാണാന്‍ സാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
‘അന്റാര്‍ട്ടിക്കയിലെ ബ്ലഡ് റെഡ് ഐസിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു പ്രധാന അടയാളമാണെന്നാണ് ട്വിറ്ററിലെ പ്രതികരണം. ഉക്രെയ്ൻ വിദ്യാഭ്യാസ ശാസ്ത്ര മന്ത്രാലയം ആണ് ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. വേനല്‍ക്കാലത്ത് അന്റാര്‍ട്ടിക്കയിലെ് കാലാവസ്ഥ അനുകൂലമാകുമ്പോള്‍ മൈക്രോസ്‌കോപ്പിക് സ്‌നോ ആല്‍ഗകളാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.
‘മഞ്ഞ് പൂക്കള്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു. ചുവന്ന-റാസ്‌ബെറി നിറം കാരണം, മഞ്ഞ് കുറഞ്ഞ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും വേഗത്തില്‍ ഉരുകുകയും ചെയ്യുന്നു. തല്‍ഫലമായി ഇത് കൂടുതല്‍ തിളക്കമുള്ള ആല്‍ഗകള്‍ ഉത്പാദിപ്പിക്കുന്നു,’ എന്ന കുറിപ്പോടെയാണ് ഉക്രെയ്ൻ മന്ത്രാലയം ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് .
ക്ലമൈഡോമോണസ് നിവാലിസ് ആല്‍ഗയുടെ കോശങ്ങള്‍ക്ക് ചുവന്ന കരോട്ടിന്‍ പാളി ഉണ്ടെന്നും അത് അള്‍ട്രാവയലറ്റ് വികിരണങ്ങളെ തടഞ്ഞ് മഞ്ഞുകട്ടകള്‍ക്ക് ചുവന്ന കളറുകള്‍ സൃഷ്ടിക്കുന്നു എന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ചുവപ്പുനിറം കാരണം മഞ്ഞില്‍ തട്ടുന്ന സൂര്യപ്രകാശം കുറയുകയും മഞ്ഞുകട്ടകള്‍ വേഗത്തില്‍ ഉരുകുകയും ചെയ്യുന്നു,’ മന്ത്രാലയം അറിയിച്ചു.
പോസ്റ്റ് വൈറലായതോടെ ട്വിറ്റര്‍ ഉപയോക്താക്കളുടെ പ്രതികരണവും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു .ചിലര്‍ ഇതിനെ ജാം കട്ടപിടിച്ചതായും ചിലര്‍ മഗരിറ്റ പിസ്സയായും തോന്നുന്നുവെന്ന് പ്രതികരിച്ചു