രാവിലെ , കർഫ്യു നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പോലീസ് പരിശോധന ലൈവ് നൽകിയതിന് ശേഷം ഓഫീസിലേക്ക് മടങ്ങുന്നതിനിടയിൽ ആണ് ആ ഒരു ഇൻഫർമേഷൻ കിട്ടുന്നത് . ബീച്ചിലെ ബിവറേജ് ഗോഡൗണിൽ തൊഴിലാളികൾ പണിയെടുക്കുന്നുണ്ട് . പത്തു മുപ്പതോളം പേര് മദ്യം കയറ്റുകയോ ഇറക്കുകയോ എന്തൊക്കെയോ ചെയ്യുന്നുണ്ട് , എന്ന്.
ഞങ്ങൾ നേരെ ബീച്ചിലേക്ക് എത്തി വാഹനം നിർത്തി അവിടെ തൊഴിലാളികൾ പണിയെടുക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തി. മെയിൻ റോഡിൽ നിന്നും ഒറ്റപ്പെട്ട ഭാഗം ആയിരുന്നു ഗോഡൗൺ ഞങ്ങളെ കണ്ടയുടൻ തൊഴിലാളികൾ മറയത്തേക്ക് മാറി നിന്നു. രണ്ടു ലോറികളിൽ നിന്നും ബോക്സുകൾ ഇറക്കുകയോ കയറ്റുകയോ ചെയ്യുന്നുണ്ടായിരുന്നു . അതെല്ലാം പെട്ടെന്ന് നിശ്ചലമായി.
ഞങ്ങൾ ലൈവ് കണക്ട് ചെയ്തിട്ട് വാർത്ത നൽകാൻ തുടങ്ങിയപ്പോൾ തന്നെ തൊഴിലാളികൾ രണ്ടു പേര് വന്നു തടയാൻ ശ്രമം തുടങ്ങി. അവർക്ക് പറയാൻ ഉള്ളത് അവർക്ക് പറയാം എന്ന് വ്യക്തമാക്കിയിട്ടും കയ്യൂക്കിന്റെ ബലത്തിൽ ആയിരുന്നു മറുപടി, ആദ്യം ക്യാമറയ്‌ക്കു നേരെ.
എന്തായാലും നിർത്താൻ ഉദ്ദേശമില്ലാതെ ഞങ്ങൾ തുടർന്നപ്പോൾ പിന്നീട് ഗോഡൗണിൽ മറഞ്ഞു നിന്ന മറ്റു തൊഴിലാളികളും എത്തി ആക്രമിക്കുകയായിരുന്നു. ക്യാമറയിൽ പതിഞ്ഞത് വളരെ കുറവ്. പതിയാത്തത് വളരെ കൂടുതൽ. ആറോളം പേര് നെഞ്ചിനും പുറത്തും , തലയ്‌ക്കും, മുഖത്തും മാറി മാറി മുഷ്ടി ചുരുട്ടി ഇടിക്കുകയായിരുന്നു. ഒന്ന് കയ്യുയർത്താൻ പോലൂം അനുവദിക്കാതെ. ഈ സമയമെല്ലാം ക്യാമറമാനെ വളഞ്ഞിട്ട് ക്യാമറ ഫോക്കസ് അവർ മാറ്റുന്നുണ്ടായിരുന്നു. ദൃശ്യം ഡിലീറ്റ് ചെയ്യാനുള്ള ആവശ്യവും. കല്ലുകൊണ്ടും, സ്റ്റീൽ റോഡ് കൊണ്ടും, കയ്യിലുള്ള മറ്റെന്തൊക്കെയോ ചുരുട്ടിപ്പിടിച്ചായിരുന്നു ആക്രമണം.
ലൈവ് പോയിക്കഴിഞ്ഞു എന്ന് മനസ്സിലായതിനാൽ ഫോർമാറ്റ് ചെയ്യാം എന്ന് അവരോട് പറഞ്ഞെങ്കിലും അവർക്കു ക്യാമറ ഫിലിം വേണമായിരുന്നു. അത് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ക്യാമറ ഉയർത്താൻ പോലും അനുവദിക്കാതെയാണ് മിഥുനിനെ അവർ തലയ്‌ക്കിടിച്ചത് . ലൈവ് കട്ടായെന്നും, ഞങ്ങൾ പൂർണ്ണമായും അകപ്പെട്ടുവെന്നും വളഞ്ഞിട്ടു നിൽക്കുന്ന പത്തിരുപതു പേരെ മറി കടന്നു മുന്നോട്ട് പോവുക അസാധ്യമെന്നും, ക്യാമറയ്‌ക്കുള്ളിൽ ഫിലിം തപ്പി അവർ ക്യാമറ പൂർണമായും തകർക്കുമെന്നും മിന്നൽ പോലെ ഓർക്കുന്നതിനിടയിൽ ആണ് രക്ഷകരായി പോലീസ് സംഘം എത്തിയത്.
അതിനിടയിൽ കയ്യിൽ ഉണ്ടായിരുന്ന മൈക്ക് അവർ പിടിച്ചു വാങ്ങിയിരുന്നു. പിന്നെ പൊലീസിന് നേരെയും ഭീഷണി ആയിരുന്നു. ഞങ്ങളെ അക്രമിയ്‌ക്കുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്റ് ക്യാമറാമാൻ നിജേഷ് ആണ് മെയിൻ റോഡിലേക്ക് ഓടിപ്പോയി അവിടെ പരിശോധന നടത്തുകയായിരുന്ന പോലീസുകാരെ വിവരം അറിയിച്ചത്. അവന്റെ ശ്രുതത്തിനു മുന്നിൽ നമിക്കുന്നു .
അടി കിട്ടുമ്പോഴും ക്യാമറ ഓഫ് ചെയ്യാതെ മനസ്സാന്നിധ്യത്തോടെ പെരുമാറിയ മിഥുൻ അവൻ കാരണം ആണ് ആ ദൃശ്യങ്ങൾ ലോകം കണ്ടത് . ഹാറ്റ്സ് ഓഫ്. ഇടക്ക് മൊബൈലിൽ നോക്കിയപ്പോഴാണ്, കോൾ കട്ടായിട്ടില്ലെന്നും, പിസിആർ കണക്ടഡ് ആണെന്നും മനസ്സിലാവുന്നത്. ചെവിയോട് ചേർത്ത് വച്ചപ്പോൾ തിരിച്ചറിഞ്ഞു. ആ ഗുണ്ടാവിളയാട്ടം ജനം ടിവിയിലെ സഹപ്രവർത്തകർ ഇടതടവില്ലാതെ ലോകത്തെ കാണിക്കുകയായിരുന്നുവെന്ന്.
സർക്കാർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും എന്തിനായിരുന്നു ഈ ആൾകൂട്ടം യാതൊരു സുരക്ഷയുമില്ലാതെ അവിടെ ഇന്ന് രാവിലെ എത്തിയത് ? സിഐടിയു, ഐഎൻടിയുസി പ്രവർത്തകർക്ക് ഇതൊന്നും ബധകമല്ലെന്നുണ്ടോ.? കോടികളുടെ മദ്യം സൂക്ഷിക്കുന്ന ഗോഡൗൺ തുറക്കാൻ ആരാണ് ഇവർക്ക് അനുവാദം നൽകിയത്.? അവിടെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥനെയും കണ്ടില്ല. നിലവിലെ നിയന്ത്രണങ്ങൾ മറി കടന്ന് ജോലി ചെയ്യാൻ ഉള്ള ഒരുത്തരവും ഇവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല.
പോലീസിനെയും, ജില്ലാ ഭരണകൂടത്തെയും ഈ പണിയെക്കുറിച്ച് അറിയിച്ചിരുന്നില്ല. ഇന്നീ ഒറ്റ ദിവസം കൊണ്ട് ബിവറേജസ് കോർപ്പറേഷൻ ആ രേഖകൾ തയ്യാറാക്കുമായിരിക്കും.! എന്തായിരുന്നു അവിടെ ശരിക്കും നടന്നത് ? കള്ള് ഇറക്കല, അതോ കടത്തലോ.? യഥാർത്ഥത്തിൽ പ്രകോപനത്തിന്റെ കാരണം എന്തായിരുന്നു ?
അക്രമത്തിനു നേതൃത്വം നൽകിയ സിറാജ്, ആബിദ്, സവാദ് ജൈസൽ ഇവർ ബീച്ചിലെ അറിയപ്പെടുന്ന ക്രിമിനലുകൾ ആണ്. ഇവരെങ്ങിനെ സിഐടിയു കുപ്പായം അണിഞ്ഞു ?? വ്യക്തമാക്കേണ്ടത് സിഐടിയു നേതൃത്വം കൂടിയാണ്.
ഇടപെട്ടവർക്കും, വിളിച്ച് വിവരങ്ങൾ അന്വേഷിച്ചവർക്കും സ്നേഹ പൂർവം നന്ദി. മറ്റു മാദ്ധ്യമങ്ങളിലെ സഹ പ്രവർത്തകർ, നേതാക്കൾ, പരാതി നൽകാനും, മറ്റും ഒപ്പം നിന്ന കോഴിക്കോട്ടെയും, സംസ്ഥാനത്തെയും കെയുഡബ്ലുജെ ഭാരവാഹികൾ എല്ലാവർക്കും നന്ദി.
മാദ്ധ്യമ ഉപദേഷ്ട്ടാക്കൾ ഒരുപാടുള്ള മുഖ്യമന്ത്രി ഈ സംഭവം അറിഞ്ഞില്ലെന്ന് പറഞ്ഞതിൽ വലിയ അത്ഭുതം ഒന്നും ഇല്ല. രാഷ്‌ട്രീയം കൊണ്ട് അന്ധത ബാധിച്ച പിണറായി വിജയനിൽ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കുന്നുമില്ല. ജനം ടിവിക്കാർ അല്ലെ രണ്ടു കിട്ടട്ടെ എന്ന് കരുതുന്നവരല്ലെ ചിലർ ? കടകംപള്ളിയിൽ നിയന്ത്രണം മറികടന്ന് ബാങ്ക് തിരഞ്ഞെടുപ്പ് നടത്തിയത് റിപ്പോർട്ട ചെയ്തപ്പോളും ഞങ്ങൾ ആക്രമണം നേരിട്ടിരുന്നു. അത് അറിഞ്ഞില്ലെന്നായിരുന്നു ആ നാട്ടുകാരനായ മന്ത്രി പറഞ്ഞത്.
ഒറ്റയ്‌ക്കായിരിക്കും എന്ന ഉറച്ച ബോധ്യത്തോടെ തന്നെയാണ് ഈ മൈക്ക് ഐഡിയും പിടിച്ച് പണിക്കിറങ്ങുന്നത് .. !
അടിച്ചൊതുക്കാം എന്ന വ്യാമോഹം അത് വെറുതെയാണ്.