മുംബൈ: മൊഹാലിയില്‍ അന്ന് നടന്നത് ക്രിക്കറ്റിനൊപ്പം ബദ്ധവൈരികളായ രണ്ടു രാഷ്‌ട്രങ്ങളുടെ നയതന്ത്ര വിജയവും. ഇന്ത്യ പാകിസ്താനെതിരെ മൊഹാലിയുടെ മണ്ണിലെ ലോകകപ്പ് സെമിയില്‍ കളിക്കുമ്പോള്‍ വിഐപി ബോക്‌സില്‍ ഇരുരാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും സാക്ഷിയായിരുന്നു.
2011 മാര്‍ച്ച് 30 ന് ലോകകപ്പിലെ സെമിഫൈനലില്‍ പാകിസ്താന്‍ കടന്നതോടെ ഏറെ നാൾ നീണ്ട സംഘർഷവും നിരോധനങ്ങളുമൊക്കെ മാറ്റിവച്ച് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയെ ക്ഷണിച്ചു.
ഒരു വശത്ത് കളിനടക്കുമ്പോള്‍ പ്രധാന മന്ത്രിമാരുടെ സംഭാഷണങ്ങള്‍ രാജ്യാന്തര വിഷയങ്ങളിലേക്ക് കടന്നിരുന്നു. കളിക്കളത്തില്‍ ഇന്ത്യ ഒടുവില്‍ പാകിസ്താനെ തോല്‍പ്പിച്ചത് 29 റണ്‍സിന്. കളിയില്‍ അത് സച്ചിന്റെ ദിനവുമായിരുന്നു. നമ്മുടെ എല്ലാ ബൗളര്‍മാരും തിളങ്ങിയതോടെ പാകിസ്താന്‍ വീണു. 2011ലെ ലോകകപ്പിൽ സംയുക്ത ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന പാകിസ്താനെ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യ തഴഞ്ഞു. ആദ്യമത്സരങ്ങള്‍ക്കായി ഇന്ത്യയിലേക്കില്ലെന്ന് പറഞ്ഞ പാകിസ്താന്‍ പ്രാഥമിക മത്സരങ്ങള്‍ ശ്രീലങ്കയിലാണ് പൂര്‍ത്തിയാക്കിയത്. എന്നാൽ അനിവാര്യമായ സെമിഫൈനൽ പാകിസ്താനെ ഇന്ത്യയിലെത്തിച്ചു.
ടോസ്സ് നേടിയ ഇന്ത്യ സച്ചിന്‍(85), സെവാഗ്(38) റെയ്‌ന(36) എന്നിവരുടെ മികവില്‍ നേടിയത് 260 റണ്‍സ്. അന്ന് തുടക്കക്കാരനായ കോഹ്‌ലി(9) , സ്റ്റാർ ബാറ്റ്സ്മാൻ യുവരാജ് (0) എന്നിവര്‍ പെട്ടന്ന് മടങ്ങിയത് ഇന്ത്യയെ ഞെട്ടിച്ചു. ധോണി (25) എടുത്ത് തന്റെ ഭാഗം പൂര്‍ത്തിയാക്കി. അന്ന് പാക് നിരയില്‍ വഹാബ് റിയാസ് 5 വിക്കറ്റുകള്‍ വീഴ്‌ത്തി ശ്രദ്ധനേടി.
മറുപടി ബാറ്റിംഗില്‍ പാകിസ്താന്‍ പതറിയില്ല. ആദ്യ 6 ബാറ്റ്‌സ്മാന്‍മാരും പരമാവധി പരിശ്രമിച്ചു. കമ്രാന്‍ അക്മല്‍(19)ന് വീണെങ്കിലും മുഹമ്മദ് ഹഫീസ്(43) ആസാദ്(30) മിസ്ബാ ഉല്‍ ഹഖ്(56) ഉമര്‍ അക്മല്‍(29) എന്നിവര്‍ സ്‌ക്കോര്‍ 35 ഓവറില്‍ സ്‌ക്കോര്‍ 150നപ്പുറം എത്തിച്ചു. എന്നാല്‍ കളിജയിപ്പിക്കാനറിയാവുന്ന രണ്ടുപേരെ ഇന്ത്യ നിര്‍ണ്ണായക സമയത്ത് പുറത്താക്കി. അബ്ദുള്‍ റസാഖിനെ(3) റണ്‍സിനും ഷാഹിദ് അഫ്രിദിയെ(19) റണ്‍സിനും വീഴ്‌ത്തിയതോടെ ഇന്ത്യ വിജയം മണത്തു. അവസാന ഓവറുകളില്‍ പതറാത്ത ആശിശ് നെഹ്‌റയുടെ മികവും ധോണിയുടെ തന്ത്രങ്ങളും ചേര്‍ന്നതോടെ ഇന്ത്യ മൊഹാലിയില്‍ ഫൈനലിലേക്ക് കടന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ സഹീര്‍ഖാന്‍, നഹ്‌റ, മുനാഫ് പട്ടേല്‍, ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ് എന്നിവരെല്ലാം രണ്ടു വീതം പാക് വിക്കറ്റുകള്‍ പങ്കിട്ടെടുത്ത് എതിരാളികളെ 29 റണ്‍സകലത്തില്‍ വീഴ്‌ത്തി.
അന്ന് പകല്‍ രാത്രിയായ നടന്ന ആ മത്സരം ലൈവ് ആയി, ഇന്ന് അതേസമയം തന്നെ ഇഎസ്പിഎന്‍ ക്രിക്കറ്റില്‍ സംപ്രേക്ഷണം ചെയ്ത് ആ കളിയുടെ ആവേശം കാണികളിലേക്ക് എത്തിക്കുകയാണ്.